രാജ്യത്തെ സർവ്വകലാശാലകളിൽ എബിവിപിയുടെ തേരോട്ടം.ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മിന്നും ജയം.ആറ് സീറ്റുകളും പിടിച്ചെടുത്താണ് എ ബി വി പി 7 വർഷങ്ങൾക്ക് ശേഷം യൂണിയൻ ഭരണം സ്വന്തമാക്കിയത്. ശിവ പലേപു പ്രസിഡന്റായും ശ്രുതി പ്രിയ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സൗരഭ് ശുക്ല ജോയിന്റ് സെക്രട്ടറിയായും, ജ്വാലാ പ്രസാദ് സ്പോർട്സ് സെക്രട്ടറിയായും, വീനസ് കൾച്ചറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആറ് വർഷമായി എസ് എഫ് ഐ, ദളിത്, എൻ എസ് യു ഐ യൂണിയനുകളായിരുന്നു വിദ്യാർഥി യൂണിയൻ ഭരണം സ്വന്തമാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എ ബി വി പി വിജയം സ്വന്തമാക്കിയിരുന്നു. കോൺഗ്രസിൻറെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐയെ പരാജയപ്പെടുത്തിയാണ് ആർ എസ് എസ് – ബി ജെ പി അനുകൂല വിദ്യാർഥി സംഘടനയായ എ ബി വി പി നേട്ടം കൊയ്തത്. നാലിൽ മൂന്ന് സീറ്റും നേടിയാണ് എ ബി വി പി തിളക്കമാർന്ന വിജയം കുറിച്ചത്. വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ്, സെക്രട്ടറി, ജോയിൻറ് സെക്രട്ടറി പദവികളിലേക്കാണ് എ ബി വി പി സ്ഥാനാർത്ഥികൾ വിജയിച്ചത്. എ ബി വി പിയുടെ ആര്യൻ മനാണ് വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.












