ന്യൂഡൽഹി : ലോകത്തിലെ നാല് പ്രധാനപ്പെട്ട ജനാധിപത്യ രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിക്കുന്ന നാൽവർ സഖ്യം ചൈനയ്ക്ക് കനത്ത ഭീഷണി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ. യു.എസ്.എ, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് നാൽവർ സഖ്യത്തിൽ അണി നിരക്കുന്നത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തിങ്കളാഴ്ച ടോക്കിയോ സന്ദർശിക്കാനിരിക്കുന്നത് ഇതിന് മുന്നോടിയായാണ്.സമുദ്ര സുരക്ഷ, നൂതന സാങ്കേതിക വിദ്യ, ഇൻഫ്രാസ്ട്രക്ച്ചർ, പ്രാദേശിക സഹകരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനം എന്നീ മേഖലകളിൽ ഈ രാഷ്ട്രങ്ങൾ സമ്പൂർണ സഹകരണം ഉറപ്പാക്കും.
“ക്വാഡ് സഖ്യം രൂപീകരിക്കുന്നതിനോട് ഇന്ത്യക്ക് പരിപൂർണ്ണ യോജിപ്പാണുള്ളത്. യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിന് ഇന്ത്യ പൂർണ്ണമായും സജ്ജമാണ്.2017-മുതൽ അതിന്റെ കൂടിയാലോചനകൾ നടക്കുന്നുണ്ട്” എന്നാണ് ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ക്വാഡ് ജനാധിപത്യ രാഷ്ട്ര സഖ്യം, ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി രൂപം കൊള്ളുന്ന ഒന്നാണ്. താരതമ്യേന ബൃഹത്തായ ഈ പ്രദേശം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാഭീഷണി ചൈനയിൽ നിന്നാണ്.
പുതുതായി രൂപപ്പെടുന്ന ഈ സഖ്യത്തിനെതിരെ ചൈന രഹസ്യമായി ചരടുവലികൾ നടത്തുന്നുണ്ട്. ഉഭയകക്ഷി വ്യാപാര കരാറുകൾ ജപ്പാനുമായി സ്ഥാപിക്കാൻ ചൈന ശ്രമിക്കുന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ നാല് ജനാധിപത്യ രാഷ്ട്രങ്ങൾ ഒരുമിച്ചാൽ ചൈന നിസ്സഹായരാകും എന്നുള്ളതാണ് അവരുടെ എതിർപ്പിന്റെ പ്രധാന കാരണം. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ താൽപര്യങ്ങൾ പിന്നീടൊരിക്കലും നടപ്പിലാകില്ല.
Discussion about this post