അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം നിലനിൽക്കെ ആവനാഴിയിൽ ആയുധങ്ങൾ നിറച്ച് ഇന്ത്യ. അടുത്ത ആഴ്ചയിൽ, 800 കിലോമീറ്റർ പ്രഹര പരിധിയുള്ള നിർഭയ് സബ്സോണിക് ക്രൂയിസ് മിസൈൽ വിക്ഷേപിക്കുന്നതോടെ 35 ദിവസത്തിനിടെ ഇന്ത്യ നടത്തുന്ന പത്താമത്തെ പരീക്ഷണമാകും അത്.
കഴിഞ്ഞ ഒരു മാസത്തോളമായി 4 ദിവസത്തിൽ ഓരോ മിസൈലെന്ന തോതിലാണ് അത്യാധുനിക മിസൈലുകൾ ഇന്ത്യ പരീക്ഷിക്കുന്നത്. പ്രതിരോധ ആയുധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ ‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി തദ്ദേശീയ ആയുധങ്ങൾ വികസിപ്പിക്കുന്നത് ത്വരിതപ്പെടുത്തിയിരിക്കുകയാണ്. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും ചൈന പിൻവാങ്ങാൻ വിസമ്മതിച്ചതിനു പിന്നാലെയാണ് തുടരെത്തുടരെ അത്യാധുനിക മിസൈൽ സംവിധാനങ്ങൾ ഇന്ത്യ പരീക്ഷിക്കാനാരംഭിച്ചത്.
അതിർത്തി പ്രശ്നങ്ങൾ തലപൊക്കി പുറത്തു വരുന്ന ഈ സാഹചര്യത്തിൽ ആയുധ വികസനം ത്വരിതപ്പെടുത്താൻ ഡി.ആർ.ഡി.ഒയ്ക്ക് കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചിരുന്നുവെന്ന് ആയുധ വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഏറ്റവുമൊടുവിൽ നടത്തിയ ആന്റി റേഡീയേഷൻ മിസൈൽ രുദ്രം 1-ന്റെ പരീക്ഷണവും വിജയകരമായിരുന്നു.
Discussion about this post