ഫ്രാൻസിലെ ഡസ്സോ കമ്പനിയുടെ നിർമാണശാല സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധികൾ.ഏതാനും ആഴ്ചകൾക്കുള്ളിൽ റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്താനിരിക്കെയാണ് ഇന്ത്യൻ വ്യോമസേനയുടെ പ്രതിനിധികളുടെ സന്ദർശനം. അസിസ്റ്റന്റ് ചീഫ് ഓഫ് എയർസ്റ്റാഫിന്റെ (പ്രൊജക്റ്റ്‌സ്) നേതൃത്വത്തിലുള്ള സംഘമാണ് ഫ്രാൻസിലെത്തിയിരിക്കുന്നത്. റഫാൽ കരാറിന്റെ പുരോഗതി വിലയിരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. അംബാല വ്യോമതാവളത്തിലേക്കു തന്നെയായിരിക്കും രണ്ടാം ബാച്ച് റഫാൽ വിമാനങ്ങളെത്തുക.
ഇന്ത്യ ആകെ ഫ്രാൻസിൽ നിന്നും വാങ്ങുന്നത് 36 റഫാൽ വിമാനങ്ങളാണ്. ഇതിൽ 5 എണ്ണമാണ് ജൂലൈ 29 ന് ഇന്ത്യയിലെത്തിയത്. എല്ലാ രണ്ട് മാസം കൂടുമ്പോഴും മൂന്നോ നാലോ റഫാൽ വിമാനങ്ങൾ വീതം ഇന്ത്യയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ. അങ്ങനെയാണെങ്കിൽ അടുത്ത വർഷം തന്നെ 36 റഫാലുകൾ ഇന്ത്യയ്ക്ക് സ്വന്തമാകും. ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവൻ അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയതായി 4 റഫാലുകൾ കൂടി ഇന്ത്യയിലേക്കെത്താൻ പോകുന്നത്.
ചൈനക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യയുടെ ഈ നീക്കം. 36 റഫാലുകൾ വാങ്ങുന്നതിനായി 59,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്.
Discussion about this post