ഡൽഹി : വാണിജ്യ മേഖലയിൽ വീണ്ടും ചൈനയ്ക്ക് പ്രഹരം. എയർകണ്ടീഷണറുകളുടെ ഇറക്കുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. എ.സി വിപണിയുടെ നല്ലൊരു പങ്ക് കൈയാളുന്ന ചൈനയെയായിരിക്കും തീരുമാനം ഏറ്റവുമധികം ബാധിക്കുക. സ്വന്തം പേരിലും അല്ലാതെയും നിരവധി ചൈനീസ് കമ്പനികൾ ഇന്ത്യയിലെ എസി നിർമാണരംഗത്തുണ്ട്.
ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യ അംഗീകാരത്തോടെ വിദേശ വ്യാപാര വിഭാഗം ഡയറക്ടർ ജനറലാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം, ഇറക്കുമതിക്ക് നിരോധനമുള്ള ഉൽപ്പന്നങ്ങളുടെ പട്ടികയിലേക്ക് എ.സിയെ മാറ്റി.
ഇന്ത്യയിലെ എയർ കണ്ടീഷണർ വിപണി ഏതാണ്ട് 600 കോടി ഡോളർ മൂല്യമുള്ളതാണ്. ഇവയിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യപ്പെടുന്ന വിദേശരാജ്യങ്ങളുടെ ഉൽപന്നമാണ്. ഇവയ്ക്കു പകരം, ഇന്ത്യയിൽ തന്നെ ഉൽപാദനം തുടങ്ങുന്നത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യം സ്വയംപര്യാപ്തത നേടുന്നതിനുള്ള ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ടയർ, ടിവി സെറ്റ്, ചന്ദനത്തിരി എന്നിവയുടെ ഇറക്കുമതി കേന്ദ്രസർക്കാർ നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. ഉത്പാദകരുടെ ആവശ്യത്തെ തുടർന്ന് ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കോളിൻ ക്ലോറൈഡ് ഇറക്കുമതിക്ക് ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്താനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.
Discussion about this post