ശ്രീനഗര്‍: ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മെഹബൂബ മുഫ്തിയ്‌ക്കെതിരെ ബിജെപി. 14 മാസത്തെ തടവില്‍ നിന്ന് മോചിതനായ ശേഷം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവിയായ മെഹബൂബ മുഫ്തി തന്റെ ആദ്യ വാർത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.
‘നമ്മുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ നമ്മള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ദേശീയ പതാക ഇവിടെ (ജമ്മു കശ്മീര്‍) ഉണ്ടാകാന്‍ കാരണം നമ്മുടെ സംസ്ഥാന പതാകയും ഭരണഘടനയും കാരണം മാത്രമാണ്. ഈ പതാക കാരണം നമ്മള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു,’ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി തന്റെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും അടക്കം ഇതിനെതിരെ രംഗത്തെത്തി.
മെഹ്ബൂബ മുഫ്തിയുടെ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കണമെന്നും രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് അവരെ പിടിച്ച് തുറങ്കിലടയ്ക്കണമെന്നും താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘നമ്മുടെ പതാകയ്ക്കും രാജ്യത്തിനും മാതൃരാജ്യത്തിനുമായി നമ്മുടെ ഓരോ തുള്ളി രക്തവും ബലിയര്‍പ്പിക്കും. ജമ്മു കശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, അതിനാല്‍ ഒരു പതാക മാത്രമേ ഉയര്‍ത്താന്‍ കഴിയൂ … അതാണ് ദേശീയ പതാക,’ അദ്ദേഹം പറഞ്ഞു.
പിഡിപി മേധാവിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസും വിമര്‍ശിച്ചു. ഇത്തരം പ്രസ്താവനകള്‍ ഒരു സമൂഹത്തിലും അസഹനീയവും അസ്വീകാര്യവുമാണെന്ന് ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുഖ്യ വക്താവ് രവീന്ദര്‍ ശര്‍മ പറഞ്ഞു. ഇത് വളരെ പ്രകോപനപരവും നിരുത്തരവാദപരവുമാണെന്നും ഇത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മുഫ്തിയുടെ പ്രസ്താവനയോട് പ്രതികരിച്ച ശര്‍മ പറഞ്ഞു.
Discussion about this post