ഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും കശ്മീരിലെയും ഹിന്ദുക്കൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ പദവി പുനർനിർവചിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചതിന്റെ സാധുത ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികള്‍ക്ക് മുന്നിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. തീര്‍പ്പാകാത്ത ഹര്‍ജികള്‍ സുപ്രീം കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
26 വർഷം പഴക്കമുള്ള വിജ്ഞാപനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 1993 ഒക്ടോബര്‍ 23ന് വിജ്ഞാപനം ചെയ്ത, 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ സെക്ഷന്‍ 2(സി)യുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഡല്‍ഹി, ഗുവാഹത്തി, മേഘാലയ ഹൈക്കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഹര്‍ജികള്‍ കൈമാറണമെന്നാണ് ആവശ്യം.
രാജ്യത്തെ ആകെ കണക്കുകള്‍ അനുസരിച്ച് ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും അവര്‍ ന്യൂനപക്ഷമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഹിന്ദു സമൂഹത്തിന് നഷ്ടപ്പെട്ടുവെന്നും ഈ സാഹചര്യത്തില്‍ ന്യൂനപക്ഷത്തിന്റെ നിര്‍വചനം പുനഃപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. യഥാര്‍ഥ ന്യൂനപക്ഷങ്ങള്‍ക്ക് ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുകയും ഭൂരിപക്ഷത്തിന് നിയന്ത്രണമില്ലാതെയും യുക്തിരഹിതമായും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുന്നത് വഴി മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം തടയുന്നതിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കോടതി വ്യവഹാരങ്ങളുടേയും പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളുടെയും ആധിക്യം ഒഴിവാക്കാന്‍ അപ്പീലുകള്‍ സുപ്രീംകോടതി പരിഗണിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2011-ലെ സെന്‍സസ് അനുസരിച്ച് ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവിയും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. മിസോറം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പുർ, പഞ്ചാബ്, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Discussion about this post