ശ്രീനഗർ : തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീന് പുതിയ തലവൻ. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള സുബൈർ വാനിയാണ് ഹിസ്ബുൾ മുജാഹിദീനിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചിട്ടുള്ള സുബൈർ എ പ്ലസ് പ്ലസ് കാറ്റഗറിയിലുള്ള ഭീകരനാണ്.
6 മാസത്തിനിടെ ഇത് രണ്ടാമത്തെയാളാണ് സംഘടനയുടെ തലവനാകുന്നത്. ഇതിനു മുമ്പ് സംഘടനയുടെ തലവനായിരുന്ന ഘാസി ഹൈദറിനെ നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു. ‘കിത്തനേ ഘാസി ആയെ, കിത്തനേ ഘാസി ഗയേ’ എന്നാണ് റിയാസ് നായ്കുവിനു ശേഷം ഹിസ്ബുൾ മുജാഹിദീനിന്റെ കശ്മീർ തലവനായി ഘാസി ഹൈദറിനെ തിരഞ്ഞെടുത്തപ്പോൾ ലെഫ്റ്റനന്റ് ജനറൽ കെ.ജെ. എസ് ധില്ലൻ പറഞ്ഞത്. ആറുമാസത്തിനകം ഘാസി ഹൈദറിനെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു.
ഈ വർഷം മാത്രം കമാൻഡർ തലത്തിലുള്ള ഏഴോളം ഭീകരരെയാണ് സൈന്യം വകവരുത്തിയത്. കശ്മീരിൽ നിലവിൽ ഹിസ്ബുൾ മുജാഹിദീനിന്റെ അറുപതിൽ താഴെ ഭീകരർ മാത്രമാണുള്ളത്. സൈന്യത്തിന്റെ കണക്കുകളനുസരിച്ച് ലഷ്കർ -ഇ-ത്വയ്ബയുടെ 89 ഭീകരരും ജെയ്ഷ്-ഇ-മുഹമ്മദിന്റെ 52 ഭീകരരും അൽ-ബദറിന്റെ 20 ഭീകരരും കശ്മീരിലുണ്ട്.
Discussion about this post