തൃശ്ശൂർ : അമ്പിളിക്കല ഹോസ്റ്റലിൽ കഞ്ചാവ് കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ ആറ് ജയിൽ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നപ്പോഴാണ് കൊലപാതകം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് ഡെപ്യൂട്ടി ഓഫീസർമാരായ കലവൂർ മഠത്തിപ്പറമ്പിൽ എം.എസ് അരുൺ, പാലക്കാട് കൊല്ലംകോട് വ്യാപാരിച്ചെള്ള വീട്ടിൽ വി.എസ് സുഭാഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ എറണാകുളം സ്വദേശി ടി.വി വിവേക്, എം.ആർ രമേഷ്, കോട്ടയം സ്വദേശി പ്രതീഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് പുതുവൽവിള അതുൽ എന്നിവരെയാണ്.
നേരത്തെ, കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ക്രൂരമർദനത്തിന് ഇരയായെന്ന് ഇരുപതോളം പേർ പോലീസിനും ക്രൈംബ്രാഞ്ചിനും മൊഴി നൽകിയിരുന്നു. വനിതാ തടവുകാരെ മറ്റുള്ളവർ കാണും വിധം വിവസ്ത്രരാക്കി, തടവുകാരുടെ മുന്നിൽ മദ്യപിച്ചു എന്നിങ്ങനെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. തൃശൂരിൽ അറസ്റ്റ് ചെയ്തവർക്കെതിരെ ചുമത്തിയിട്ടുള്ളത് കൊലപാതകകുറ്റമാണ്. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. നേരത്തെ തന്നെ ഈ ആറുപേരെയും ജയിൽ ഡിജിപി ഋഷിരാജ് സിംഗ് സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ, മേൽനോട്ട പിഴവ് ചൂണ്ടിക്കാട്ടി വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ റിജു എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Discussion about this post