അയോദ്ധ്യ : ഉത്തർപ്രദേശിലെ അയോധ്യ വിമാനത്താവളത്തിനു ഭഗവാൻ ശ്രീരാമന്റെ പേര് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഉത്തർപ്രദേശ് മന്ത്രിസഭ. അയോധ്യ വിമാനത്താവളം, മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അറിയപ്പെടുക. പേര് മന്ത്രിസഭ അംഗീകരിച്ച പ്രമേയം വ്യോമയാന മന്ത്രാലയത്തിനു കൈമാറും.
അയോധ്യയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമാനത്താവളം പ്രഖ്യാപിച്ചത് 2018-ലെ ദീപാവലി ഉത്സവ സമയത്താണ്. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അയോധ്യയെ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് യു.പി സർക്കാരിന്റെ പ്രധാനലക്ഷ്യം. യുപിയിൽ രാജ്യാന്തര നിലവാരത്തിലാണ് വിമാനത്താവളം നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. രാമക്ഷേത്ര നിർമാണം പൂർത്തിയാകുമ്പോൾ അയോധ്യയിൽ ആഭ്യന്തര-അന്തർദേശീയ വിനോദസഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യത്തിൽ വിമാനത്താവളം ഏറെ പ്രയോജനപ്രദമാകുമെന്നും ഇതിലൂടെ ഇന്ത്യയുടെയും ഉത്തർപ്രദേശിന്റെയും സാംസ്കാരിക പാരമ്പര്യം ഉയർത്തിക്കാട്ടാൻ സാധിക്കുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.











