പർഗ്വാൾ: ആദ്യമായി ജമ്മുകശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി പശ്ചിമ പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾ. കഴിഞ്ഞ വർഷം വരെ ജമ്മുകശ്മീരിലുള്ള അഭയാർത്ഥികൾക്ക് പാർലിമെന്ററി തിരഞ്ഞെടുപ്പിൽ മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. എന്നാൽ, കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാൽ ഇവർക്ക് സ്ഥിരമായി ജമ്മുകശ്മീരിൽ താമസിക്കാനുള്ള അവകാശവും വോട്ടവകാശവും ലഭിക്കുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ 73 വയസ്സുള്ള സുരത് സിംഗിനുൾപ്പെടെ ഇത് സ്വപ്ന സാക്ഷാത്കാരമാണ്. അഭയാർത്ഥികൾക്ക് വോട്ടുചെയ്യാൻ കഴിയുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിലിന്റെ (ഡിഡിസി) തെരഞ്ഞെടുപ്പ് ഈ ശനിയാഴ്ച ആരംഭിക്കും. എട്ടു ഘട്ടങ്ങളായിട്ടായിരിക്കും ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക.
പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പ്രാദേശിക തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി വെസ്റ്റ് പാകിസ്ഥാനി റെഫ്യൂജീസ് ആക്ഷൻ കമ്മിറ്റി (ഡബ്ലിയു.പി.ആർ.എ.സി) വൈസ് പ്രസിഡണ്ട് സുഖ്ദേവ് സിംഗ് രംഗത്തു വന്നിരുന്നു. ഇനി മുതൽ അഭയാർത്ഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കും.
Discussion about this post