തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ റെയ്ഡ് പുരോഗമിക്കുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഒരേ സമയം റെയ്ഡ് തുടരുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും രണ്ടര മണിക്കൂറോളമായി ഇഡി പരിശോധന നടത്തുകയാണ്. നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍നിന്ന് ഒരു ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
അതേസമയം കരമന അഷറഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം വിളികളും അക്രമ ഭീഷണിയുമായി രംഗത്തെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി.യുടെ പരിശോധന.
പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന തുടരുകയാണ്.
Discussion about this post