തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ഓണാഘോഷവും, ഘോഷയാത്രയിലെ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ സംഭവും ഉയര്‍ത്തി കാട്ടി സിപിഎമ്മിനകത്തെ കണ്ണൂര്‍ ലോബിയെ തളയ്ക്കാന്‍ എതിര്‍ വിഭാഗം തയ്യാറെടുക്കുന്നു. ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വമാര്‍ഗം സ്വീകരിക്കുന്നത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തല്‍ ചൂണ്ടിക്കാട്ടി ഇത്തരം സമീപനങ്ങള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്ന കണ്ണൂരില്‍ നിന്നുള്ള നേതാക്കളുടെ പാര്‍ട്ടിയിലെ അപ്രമാദിത്വവും, ഭരണവും ചോദ്യം ചെയ്യാനും അവസാനിപ്പിക്കാനുമാണ് എതിര്‍ വിഭാഗം തയ്യാറെടുക്കുന്നത്.
വര്‍ഷങ്ങളായി കണ്ണൂരില്‍ നിന്നുള്ള ജയരാജന്മാരുടെ ഭരണത്തില്‍ അസന്തുഷ്ടരായി തുടരുന്ന പ്രമുഖരാണ് അണികളിലും നേതാക്കളിലും ശക്തമായ ആശയക്കുഴപ്പമുണ്ടാക്കിയ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തില്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഓണാഘോഷം സംഘടിപ്പിച്ച് സിപിഎം പൊതുസമൂഹത്തില്‍ അപഹാസ്യരായ അവസ്ഥയുണ്ടായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ജില്ലയിലൊഴികെ മറ്റൊരിടത്തും സിപിഎം ആഘോഷം നടത്താതിരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യവും ഇവര്‍ക്കുണ്ട്. പാര്‍ട്ടി അണികളില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്കും, സംഘപരിവാര്‍ ശോഭയാത്രയും കണ്ണൂരിന് പുറത്ത് എല്ലായിടത്തുമുണ്ട്. അവിടെയല്ലാം ഇത്തരത്തില്‍ പ്രതിരോധം തീര്‍ക്കാവുന്ന തരത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് എന്ത് കൊണ്ട് മുന്നോട്ട് പോയില്ല. ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമായിരുന്നെങ്കില്‍ അണികളോട് പറഞ്ഞ് നില്‍ക്കാവുന്ന അവസ്ഥയെങ്കിലുമുണ്ടാകുമായിരുന്നുവെന്നും ചില നേതാക്കള്‍ രഹസ്യമായി പറയുന്നു.
സിപിഎം അക്രമത്തിന്റെ പാര്‍ട്ടിയാണെന്ന പ്രചരണത്തിനിടയാക്കിയ ടിപി ചന്ദ്രശേഖരന്‍ വധത്തിന് കാരണക്കാരായത് കണ്ണൂര്‍ നേതാക്കന്മാരുടെ തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങളാണ്. കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചതുള്‍പ്പടെ വിഷയം വഷളാക്കിയതും അവരാണ്. വി.എസ് അച്യുതാനന്ദന് പരസ്യമായി രംഗത്തെത്തേണ്ട സാഹചര്യം..അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ചിലരുടെ ഗുഢോദ്ദേശ്യത്തിന്റെ പരിണിതിയായിരുന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായി. അരവിക്കരയിലും ഈ സംഘത്തിന്റെ ഇടപെടലുകള്‍ വിപരീത ഫലം ചെയ്തു. പിണറായിയും ജയരാജന്മാരും അരുവിക്കരയില്‍ തമ്പടിച്ചിട്ടും സര്‍ക്കാര്‍ വിരുദ്ധതരംഗം മുതലെടുക്കാനാവാതെ പോയത് നിസ്സാരമായി കാണാനാവില്ല. മതേതര നിലപാടുകള്‍ എന്ന പേരില്‍ എസ്എന്‍ഡിപിയെ പിണക്കിയതും, ന്യുനപക്ഷങ്ങളെ ,സുഖിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതും തെറ്റായ സമീപനമായിരുന്നു. ഇപ്പോള്‍ സംഘപരിവാറിനെ നേരിടാന്‍ സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ ,സമീപനവും തെറ്റായ സമീപനമാണ്. പാര്‍ട്ടി ഇതുവരെ പിന്തുടരുന്ന അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ അത് അണികളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുന്നതിന് പകരം മൃദു ഹിന്ദുത്വത്തിലേക്കും വിശ്വാസത്തിലേക്കും പാര്‍ട്ടി നീങ്ങുന്നു എന്ന തെറ്റായ സന്ദേശം നല്‍കാനെ ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളു- എന്നിങ്ങനെയാണ് കണ്ണൂരില്‍ നടന്ന ഓണാഘോഷത്തെയും, അതേ തുടര്‍ന്ന് നേതാക്കന്മാര്‍ നടത്തിയ പ്രസ്താവനകളെയും വിമര്‍ശിക്കുന്ന വിഭാഗത്തിന്റെ ഉള്ളിലിരുപ്പ്.
പാര്‍ട്ടി അടിസ്ഥാനത്ത്വങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല..മറ്റെല്ലാം പ്രചരണം മാത്രം..എന്ന വിഎസ് അച്യുതാനന്ദന്‍ കോഴിക്കോട് നടത്തിയ പ്രതികരണത്തിനും ഒരു പാട് മാനങ്ങളുണ്ട്. വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളിലും മറ്റും കണ്ണൂരില്‍ നിന്നുള്ള നേതാക്കളാണ് പങ്കെടുത്തത്. പലപ്പോഴും പ്രകാശന്‍ മാസ്റ്ററുള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി ഭാഗം വിശദീകരിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നു. ഓണാഘോഷത്തില്‍ കൃഷ്ണവേഷങ്ങള്‍ ഉണ്ടാവില്ല എന്ന പി ജയരാജന്റെ വാക്കുകള്‍ വന്നതിന് ശേഷവും ഘോഷയാത്രയില്‍ കൃഷ്ണവേഷങ്ങള്‍ കണ്ടത് തെളിവ് സഹിതമാണ് ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികള്‍ സ്ഥാപിച്ചത്. ഇതിനെ പ്രതിരോധിക്കാനും പാര്‍്ട്ടി വക്താക്കള്‍ക്കായില്ല.
മുന്‍പ് അബ്ദുള്‍ നാസര്‍ മദനിയുമായി വേദി പങ്കിട്ടതുപോലെ വലിയൊരു അബദ്ധമായി ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയം.പിണറായിയെ പിന്തുണക്കുന്ന നേതാക്കളല്ലാതെ ഓണാഘോഷത്തെയും,നാരായണ ഗുരുനിന്ദ എന്നാരോപണത്തെയും പ്രതിരോധിക്കാന്‍ കാര്യമായി രംഗത്തെത്തിയിരുന്നില്ല. സോഷ്യല്‍ മീഡിയകളില്‍ ക്രിയാത്മകമായി ഇടപെട്ടു കൊണ്ടിരിക്കുന്ന നേതാക്കന്മാരും ഈ വിഷയത്തില്‍ ഇടപെട്ടില്ല.
പാര്‍ട്ടിയില്‍ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ പിടിമുറുക്കുന്നതിനെതിരെ പാര്‍ട്ടി സംസ്ഥാനസമ്മേളനസമയത്തും ചില നീക്കങ്ങളുണ്ടായിരുന്നു. വ്യാപാരി വ്യവസായ സമിതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ നേതാക്കള്‍ക്ക് ഉണ്ടായിരുന്ന അസ്വാരസ്യവും നേരത്തെ മറനീക്കി പുറത്ത് വന്നു. എന്നാല്‍ പിണറായി വിജയനെ പിന്തുണക്കുന്ന ലോബിയെ തടയാനുള്ള നീക്കം പരാജയപ്പെട്ടു എന്ന് മാത്രമല്ല ഈ സംഘം പാര്‍ട്ടിയില്‍ പിടിമുറുക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്ന ആക്ഷേപവും ശക്തമായുണ്ട്..ആവശ്യത്തിന് ചര്‍ച്ചകളും ധാരണകളുമില്ലാതെ തീരുമാനങ്ങളെടുത്ത് പിന്നീട് തിരുത്തേണ്ട സന്ദര്‍ഭങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത് എന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. വരുന്ന പാര്‍ട്ടി കമ്മറ്റികളില്‍ വിഷയം ചര്‍ച്ചയാക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.
ജനകീയരായ ചില മുഖങ്ങള്‍ സിപിഎം ഉയര്‍ത്തിക്കാട്ടണമെന്ന അഭിപ്രായം ഡോക്ടര്‍ തോമസ് ഐസക്കിനെ പോലുള്ളവരെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയകളിലും മറ്റും ചിലര്‍ നടത്തുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ ഇത്തരം നീക്കങ്ങള്‍ക്ക് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. ഒരു വശത്ത് ജൈവപച്ചക്കറി കൃഷി, തുടങ്ങി ജനകീയ താല്‍പര്യ വിഷയങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടി മുന്നോട്ട് പോകുമ്പോള്‍ അതിന് തിരിച്ചടിയുണ്ടാക്കുന്ന വിഷയങ്ങളുമായി മുന്നോട്ട് പോകുന്നത് ഗുണകരമല്ലെന്നാണ് ഇവരുടെ നിലപാട്.
സര്‍ക്കാരിനെ എതിര്‍ക്കാതെ സംഘപരിവാറിനെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വാസത്തിന്റെയും മറ്റും കാര്യത്തില്‍ അണികള്‍ക്കുണ്ടായ ആശങ്കകള്‍ തിരുത്താന്‍ അടിയന്തിര നടപടി വേണമെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്.
Discussion about this post