മുസ്ലീങ്ങൾക്കു മാത്രമായി ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ രണ്ടാം വിവാഹത്തിന് അനുമതി നൽകുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്‍.
ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 494-ാ൦ വകുപ്പ്, ഭാര്യയോ ഭർത്താവോ ജീവിച്ചിരിക്കുമ്പോൾ വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്നുണ്ട്. എന്നാൽ, മുസ്ലീമുകൾക്ക് ശരിയത്ത് നിയമപ്രകാരം വിവാഹമോചനം നേടാതെ 4 വിവാഹം വരെ കഴിക്കാം. ഇക്കാര്യം നിയമവിരുദ്ധമാണെന്നും സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്. മറ്റുമതത്തിൽപ്പെട്ടവർ ഇത്തരത്തിൽ രണ്ടാമത് വിവാഹം കഴിച്ചാൽ അത് കുറ്റകരമാണ്. അതുകൊണ്ടു തന്നെ, മുസ്ലീമുകൾക്കു മാത്രം ഇതിനു അനുമതി നൽകുന്നത് തീർത്തും വിവേചനപരമാണെന്ന് ഹർജിയിൽ സൂചിപ്പിക്കുന്നു.
ഇതിനു പുറമെ, മുസ്ലീം മതവിശ്വാസികൾക്ക് ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ രണ്ടാമതും വിവാഹം കഴിക്കാമെന്ന ശരിയത്ത് നിയമം, ആർട്ടിക്കിൾ 14 -ന്റേയും ആർട്ടിക്കിൾ 15(1)-ന്റേയും ലംഘനമാണെന്നും ആയതിനാൽ അത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.
Discussion about this post