ഡൽഹി: പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരമർപ്പിച്ച് രാജ്യം. പാർലമെൻറ് ആക്രമണത്തിന്റെ പത്തൊൻപതാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്ത്രരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉപരാഷ്ട്രപ്രതി വെങ്കയ്യ നായിഡു എന്നിവർ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. പാർലമെൻറ് മന്ദിരത്തിന് മുന്നിൽ നടന്ന അനുസ്മരണ ചടങ്ങിൽ നേതാക്കൾ പുഷ്പാഞ്ജലി അർപ്പിച്ചു.
പാർലമെന്റിന് നേർക്ക് ഭീരുക്കൾ ആക്രമണം അഴിച്ചു വിട്ട ഈ ദിവസം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യൻ പാർലമെന്റിനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരന്മാരുടെ വീര്യവും ത്യാഗവും രാജ്യം അനുസ്മരിക്കുന്നു. രാഷ്ട്രം എന്നും അവരോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2001 ഡിസംബർ 13ന് രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണം നടക്കുന്ന സമയത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എൽ കെ അദ്വാനി ഉൾപ്പെടെയുള്ളവർ പാർലമെന്റിൽ ഉണ്ടായിരുന്നു. ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു മസൂദ് അസ്ഹറിന്റെ ജയ്ഷ് ഇ മുഹമ്മദ് ഗ്രൂപ്പിലെ അഞ്ച് പാക് തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിലെത്തി ആക്രമണം നടത്തിയത്.
ഭീകരർ പാർലമെന്റിന് നേരെ വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാ സേനയും പാർലമെന്റിലെ സുരക്ഷ ഉദ്യോഗസ്ഥരും അവസരോചിതമായി പോരാടി. ആക്രമണത്തിൽ അഞ്ച് ഭീകരരും 6 പോലീസുകാരുമുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അഫ്സൽ ഗുരുവിനെ 2013ൽ തൂക്കിലേറ്റിയപ്പോൾ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് സിപിഐ എം എൽ അടക്കമുള്ള സംഘടനകളും ജെ എൻ യുവിലെ ഒരു പറ്റം വിദ്യാർത്ഥികളും രംഗത്ത് വന്നത് വിവാദമായിരുന്നു.
Discussion about this post