ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ അനുമതി നൽകി ഡൽഹി സർക്കാർ. ഇതുപ്രകാരം 18 പേർക്കെതിരെയായിരിക്കും രാജ്യദ്രോഹ കുറ്റം ചുമത്തുക.
ഇതിൽ മുൻ ജെഎൻയു വിദ്യാർത്ഥിയായ ഉമർ ഖാലിദിനെ കൂടാതെ, ഷർജീൽ ഇമാം, നടാഷ നർവാൾ, ദേവാങ്കന കലിത, പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരായ താഹിർ ഹുസൈൻ, ഇസ്രത് ജഹാൻ എന്നിവരുമുൾപ്പെടുന്നുണ്ട്. ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉമർ ഖാലിദിനും മറ്റു പ്രതികൾക്കുമെതിരെ പോലീസ് കേസെടുക്കുകയും നേരത്തെ കോടതിയിൽ ഹാജരാക്കുകയും ചെയ്തതാണ്. എന്നാൽ ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ അന്ന് പോലീസിന് അനുമതി ലഭിച്ചിരുന്നില്ല.
നവംബർ 22 നാണ് ഡൽഹി പോലീസ് പ്രതികൾക്കെതിരെ കേസ് ചാർജ് ചെയ്യുന്നത്. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താനും ഡൽഹി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പോലീസിന്റെ കുറ്റപത്രം പരിശോധിച്ചതിൽ നിന്നും പ്രഥമദൃഷ്ട്യാ പ്രതികൾ രാജ്യദ്രോഹവും ക്രിമിനൽ ഗൂഢാലോചനയും നടത്തിയതായി കണ്ടെത്തിയതിനാലാണ് അവ പ്രതികൾക്കെതിരെ ചുമത്താൻ അനുമതി നൽകിയതെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
Discussion about this post