കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ രാവിലെ 10.30 ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ 12 മണിക്കൂറാണ് നീണ്ടുനിന്നത്.
തുടർന്ന് 11 മണിയോടെ സി.എം രവീന്ദ്രനെ പുറത്തുവിട്ടു. കൊച്ചി ഇ.ഡി ഓഫീസിൽ നാലാം തവണ നോട്ടീസ് അയച്ചതിനെ തുടർന്ന് രാവിലെ 8.45 നാണ് സി.എം രവീന്ദ്രൻ ഹാജരായത്. ചോദ്യംചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹർജി ഹൈക്കോടതി രാവിലെ തള്ളിയിരുന്നു. രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.
രവീന്ദ്രൻ-ശിവശങ്കർ അച്ചുതണ്ടിനാണ് സർക്കാർ പദ്ധതികളിൽ നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ശിവശങ്കറിനെ നിയമിച്ചത് രവീന്ദ്രന്റെ നിർദേശപ്രകാരമാണെന്നും എൻഫോഴ്‌സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ, കെ-ഫോൺ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ഇടപാടുകളിൽ ശിവശങ്കരന് രവീന്ദ്രനിൽ നിന്നാണ് നിർദ്ദേശങ്ങൾ ലഭിച്ചതെന്നാണ് അന്വേഷണ നൽകുന്ന സൂചന.
Discussion about this post