ദിസ്പൂർ: ആസാമിൽ ഉൾഫയിലെ ഡെപ്യൂട്ടി കമാൻഡറടക്കം 63 ഭീകരർ സർക്കാരിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. ഉൾഫയിലെ ഡെപ്യൂട്ടി കമാൻഡറായ ദൃഷ്ടി രാജ്ഖോവയുടെ നേതൃത്വത്തിലാണ് വലിയൊരു സംഘം ഭീകരർ കീഴടങ്ങിയത്.
തിങ്കളാഴ്ച ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ മുന്നിൽ, പൊതുപരിപാടിയിൽ വച്ചാണ് രാജ്ഖോവയും സംഘവും ആയുധം വച്ചു കീഴടങ്ങിയത്. ആസാം ഒരു പ്രത്യേക രാഷ്ട്രമാക്കി മാറ്റണമെന്ന് വാദിക്കുന്ന സംഘടനയായ ഉൾഫയിലെ അംഗങ്ങളാണ് ഇവർ. സോനോവാൾ നയിക്കുന്ന ബിജെപി ഗവൺമെന്റിന് മുന്നിൽ കീഴടങ്ങുന്ന മൂന്നാമത്തെ ഭീകര സംഘമാണ് രാജ്ഖോവയുടേത്. ഈ കീഴടങ്ങൽ ആഭ്യന്തര തലത്തിൽ ചർച്ചയാവുകയാണ്. മുഖ്യമന്ത്രിയുടെ നയതന്ത്ര വിജയമായാണ് മാധ്യമങ്ങൾ രാജ്ഖോവയുടെ കീഴടങ്ങലിനെ വിശേഷിപ്പിക്കുന്നത്.
റോക്കറ്റ് ലോഞ്ചറുകൾ, മെഷീൻഗണ്ണുകൾ, ഗ്രനേഡുകൾ, തുടങ്ങി വൻ ആയുധശേഖരവും ഭീകരർ സർക്കാരിന് സമർപ്പിച്ചു.സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുപോലെ നിരോധിച്ച ഭീകര സംഘടനയാണ് ഉൾഫ. കുപ്രസിദ്ധ ഭീകരനായ പരേഷ് ബറുവയാണ് ഉൾഫയുടെ തലവൻ. ബറുവയ്‌ക്കു ശേഷം സംഘടനയിലെ രണ്ടാമത്തെ പ്രധാനിയാണ് ദൃഷ്ടി രാജ്ഖോവ.
Discussion about this post