തേൻകുറിശ്ശി: അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ ബന്ധുക്കൾ. മൂന്നുമാസമെ താലി ഉണ്ടാവുകയുള്ളുവെന്ന് അനീഷിന്റെ ഭാര്യ ഹരിതയോട് പിതാവ് പ്രഭുകുമാർ പറഞ്ഞിരുന്നതായും അനീഷിന്റെ സഹോദരൻ അരുൺ പോലീസിനോട് പറഞ്ഞു.
“അവർ ബൈക്കിൽ വന്നാണ് എല്ലാം ചെയ്തത്. മൂന്ന് മാസത്തിൽ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമെ മഞ്ഞച്ചരടിന് മൂല്യമുണ്ടാവുകയുള്ളുവെന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു”-അരുൺ കൂട്ടിച്ചേർത്തു. മാത്രമല്ല, ജാതിവ്യത്യാസമുള്ളതിനാൽ ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് പ്രഭുകുമാർ പറഞ്ഞതായി അരുൺ വ്യക്തമാക്കി. അനീഷിന്റെ മരണം ദുരഭിമാനക്കൊലയെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴുത്തിലും കാലിനുമാണ് അനീഷിന് വെട്ടേറ്റിരിക്കുന്നത്. സംഭവത്തിൽ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലനടത്തിയതിന് ശേഷം ഒളിവിൽ പോയ ഹരിതയുടെ അച്ഛൻ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
Discussion about this post