കണ്ണൂർ രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത നേതാവായ പി ജയരാജൻ പതിയെ രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തനാകുന്നതായി റിപ്പോർട്ട്. കണ്ണൂരില്‍ നിറഞ്ഞുനിന്നിരുന്ന ജയരാജനെ ഇപ്പോള്‍ കാണുന്നതു പോലും അപൂര്‍വ്വം. കണ്ണൂരിലെ സി.പി.എം എന്നാല്‍ മൂന്ന് ജയരാജന്‍മാരുടെതായിരുന്നു. എന്നാല്‍ ഇപ്പോഴത് രണ്ടിലേക്ക് ഒതുങ്ങിയതായാണ് കാണപ്പെടുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച് പരാജയപ്പെട്ടതോടെ പി. ജയരാജനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അകല്‍ച്ച കൂടി എന്നാണ് വിലയിരുത്തല്‍.
എം.വി. ജയരാജന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായതോടെ കണ്ണൂരില്‍ നടക്കുന്ന പൊതു പരിപാടികളില്‍ പി. ജയരാജന്റെ സാന്നിദ്ധ്യം കുറഞ്ഞു. സംസ്ഥാന സമിതിയംഗമെന്ന നിലയില്‍ കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ പി. ജയരാജന്റെ നേതൃത്വം ഇല്ലാതായിട്ട് കാലമേറെയായി. ഇതര നേതാക്കളുടെ മക്കളെല്ലാം പലവിധ വിവാദങ്ങളില്‍ കുരുങ്ങിയപ്പോഴും ജയരാജന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനായിരുന്നു. ജയരാജന്റെ മകന്‍ വെട്ടുകല്ല് ചുമക്കുന്ന ചിത്രങ്ങളെല്ലാം ഒരുകാലത്ത് ഫേസ്ബുക്കില്‍ തരംഗമായി. ഒരുവേള ജയരാജനെ സ്തുതിക്കുന്ന പാട്ടുകള്‍ പോലും ഇറങ്ങി.
പി.ജെ. ആര്‍മി എന്ന പേരില്‍ നവമാദ്ധ്യമങ്ങളില്‍ യുവാക്കള്‍ ജയരാജനെ വാഴ്ത്തി തുടങ്ങിയതോടെയാണ് ഇദ്ദേഹം ഇതര നേതാക്കളുടെ നോട്ടപ്പുള്ളിയായത്. വ്യക്തിപൂജയെന്ന പേരിലായിരുന്നു പിന്നീട് ജയരാജനെ പ്രതിരോധിച്ച് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയല്ലാതെ ഇരുവരും തമ്മില്‍ മഞ്ഞുരുകാത്തതാണ് കണ്ണൂരിലെ പാര്‍ട്ടി അണികളുടെ ആശയും ആവേശവുമായ പി. ജയരാജന് തിരിച്ചടിയായത്. പാര്‍ട്ടിക്കു മുകളില്‍ വളരാന്‍ ശ്രമിക്കുന്നു, വ്യക്തിപൂജ നടത്തി അണികളില്‍ സ്വാധീനമുറപ്പിക്കുന്നു എന്നിവയല്ലാമായിരുന്നു നേതൃത്വം ഇദ്ദേഹത്തെ കുറിച്ച് വിമര്‍ശിച്ചിരുന്നത്.
read also: രാജ്യം മുഴുവന്‍ കോവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി (വീഡിയോ)
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍ പേഴ്‌സനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയ്‌ക്കെതിരെ ധര്‍മ്മശാലയില്‍ നടന്ന പൊതുയോഗത്തില്‍ വിമര്‍ശനമഴിച്ചുവിട്ടതും വിനയായി എന്നതാണ് നിഗമനം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനെതിരെ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന വിമര്‍ശനവുമുണ്ടായിരുന്നു. ഇതോടെ ജയരാജനുമായി അടുപ്പമുണ്ടായിരുന്ന നേതാക്കള്‍ പിന്‍വലിയാന്‍ തുടങ്ങി. അണികളില്‍ നല്ല സ്വാധീനമുണ്ടെങ്കിലും സംഘടനാ തലത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് ജയരാജന്‍.
കഴിഞ്ഞ ദിവസം ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വേദിയില്‍ സ്ഥാനം ലഭിക്കാതെ സദസിന്റെ പിന്‍നിരയില്‍ ജയരാജന് ഇരിക്കേണ്ടിവന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലാത്ത എം.വി. ഗോവിന്ദന്‍, പി.കെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം കിട്ടിയെങ്കിലും ആള്‍ക്കൂട്ടത്തില്‍ തനിയെയായിരുന്നു ജയരാജന്‍. ആളും പരിവാരവുമായി വേദിയലേക്ക് ആനയിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ജയരാജനെ ഗൗനിക്കുക പോലും ചെയ്തില്ല.
Discussion about this post