മുംബൈ : കുടുംബവുമൊത്ത് അച്ഛന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്ന ജാൻവി കുക്രേജ കിലോമീറ്ററുകൾ ദൂരെ ഖർവെസ്റ്റിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത് എങ്ങനെ ? പുതുവത്സരാഘോഷത്തിന്റെ ബഹളങ്ങൾക്കിടയിൽ ജീവനു വേണ്ടി അവൾ കേണപ്പോൾ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ സുഹൃത്തുക്കൾ പോയതെന്താണ്. അപകടമരണമെന്ന് വിചാരിച്ച കേസിൽ മണിക്കൂറുകൾ കൊണ്ട് കൊലയാളികളെ പിടികൂടിയ പോലീസ് പുറത്തുവിട്ടത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്.
അടുത്ത സുഹൃത്തുക്കളായിരുന്നു ശ്രീ ജോഗ്‌ധൻകറും ദിയ പദങ്കറും ജാൻവി കുക്രേജയും. ശ്രീയും ജാൻവിയും തമ്മിൽ അടുപ്പവുമുണ്ടായിരുന്നു. എന്നാൽ കുറെ നാളുകൾ കഴിഞ്ഞപ്പോൾ ശ്രീക്ക് താത്പര്യം ദിയയോടായി. ഇത് കുറെയൊക്കെ ജാൻവി മനസ്സിലാക്കുകയും അതിന്റെ പേരിൽ കലഹങ്ങളുണ്ടാവുകയും ചെയ്തു. എങ്ങനെയെങ്കിലും തങ്ങൾക്കിടയിൽ നിന്ന് ജാൻവിയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച ശ്രീയും ദിയയും ചേർന്നാണ് പ്ലാൻ തയ്യാറാക്കിയത്.
പുതുവർഷത്തലേന്ന് ജാൻവിയെ ദിയയാണ് നിർബന്ധിച്ച് വിളിച്ച് ഖർവെസ്റ്റിലെ ഭഗവതി ഹൈറ്റ്സ് എന്ന കെട്ടിടത്തിന്റെ ടെറസ്സിൽ എത്തിച്ചത്.അവിടെ ജാൻവിയുടെ മുന്നിൽ വെച്ച് തന്നെ ദിയയും ശ്രീയും അടുത്തു പെരുമാറി. തന്നെ ചതിക്കുകയാണെന്ന് പറഞ്ഞ് ജാൻവി വഴക്കിട്ടതോടെ സുഹൃത്തുക്കൾ കയ്യാങ്കളിയിലെത്തി. വഴക്കുകൂടി ഇറങ്ങിപ്പോകാൻ ശ്രമിച്ച ജാൻവിയെ ഇരുവരും ചേർന്ന് ആക്രമിച്ചു. അതിനിടയിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് തള്ളി താഴെയിടുകയായിരുന്നു.ജീവനു വേണ്ടി യാചിച്ച ജാൻവിയെ അവിടെ ഇട്ട് തന്ത്രപൂർവ്വം ദിയയും ശ്രീയും രക്ഷപ്പെട്ടു. ഒപ്പം അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇരുവരേയും കാര്യമായി പോലീസ് ചോദ്യം ചെയ്തതോടെ എല്ലാ വിവരങ്ങളും പുറത്തുവരികയായിരുന്നു.
അരമണിക്കൂർ നേരത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞാണ് തന്റെ മകളെ കൂട്ടുകാരിയായ ദിയ കൊണ്ടു പോയതെന്ന് ജാൻവിയുടെ അമ്മ നിധി കുക്രേജ കണ്ണീരോടെ പറയുന്നു. കൊല്ലാൻ കൊണ്ടു പോകുന്നതാണെന്ന് ഒരിക്കലും കരുതിയില്ല. കൂടെ നടന്നവർ തന്നെ ഇങ്ങനെ ചെയ്യുമെന്ന് ചിന്തിച്ചതേയില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
Discussion about this post