“നോക്കുവിൻ സഖാക്കളേ…
നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതിവെച്ച
വാക്കുകൾ..”
എന്ന് ഇടതുപക്ഷ അണികളെ വികാരം കൊള്ളിച്ച വരികൾ ആലപിച്ച അനിൽ പനച്ചൂരാൻ, പിന്നീടൊരു പ്രായശ്ചിത്തം പോലെ “ഇടതിന്റെ ഫാസിസപ്പുരകത്തി
വെണ്ണീറിലിവിടെ തളിർക്കും ജനാധിപത്യം”
എന്ന കാണാപ്പുറം നകുലന്റെ വരികൾ ആലപിച്ചു ഇടതുപക്ഷത്തിന്റെ അക്രമ രാഷ്ട്രീയം ചർച്ചയാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
സംഘപരിവാർ വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു അനിൽ പനച്ചൂരാൻ. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളില്‍ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു. പിന്നീട് ഇടക്കാലം കൊണ്ട് സന്യാസത്തിന്റെ വഴിയിലേക്കു തിരിഞ്ഞ അനില്‍ പിന്നീട് പലവഴികള്‍ പയറ്റിയ ശേഷമാണ് സിനിമാ ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധേയനായത്. വലയിൽ വീണ കിളികളാണ് നാം എന്ന കവിത ഓണാട്ടുകരയെ പ്രകമ്പനം കൊള്ളിച്ചു.
ഓണത്തിന്റെ വേദികളിലും മറ്റും യുവ ജനതയെ ത്രസിപ്പിച്ച കവിതയായിരുന്നു അത്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.പ്രവര്‍ത്തകനായാണ് പാര്‍ട്ടിയുമായി അടുക്കുന്നത്. എന്നാൽ പിന്നീട് അദ്ദേഹം ശ്രീപെരുമ്പത്തൂരെ സ്വാമിയുടെ അനുയായി ആയി. സന്യാസത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഹരിദ്വാറില്‍ ചെന്ന് സന്ന്യാസവും സ്വീകരിച്ചു. വിഷ വൈദ്യനെന്ന നിലയിലായിരുന്നു അദ്ദേഹം അക്കാലത്ത് നാട്ടില്‍ അറിയപ്പെട്ടത്. കാഷായമിട്ട വിപ്ലവകാരിയെ അംഗീകരിക്കാന്‍ മനസ്സിലാത്ത കമ്മ്യൂണിസ്റ്റുകള്‍ അദ്ദേഹവുമായി അകന്നു. ആർഎസ്എസുകാർ മിത്രങ്ങളുമായി.
പിന്നീട് സന്യാസം വലിച്ചെറിഞ്ഞ് തിരുവനന്തപുരം ലോ അക്കാദമിയില്‍ ചേര്‍ന്നു. അങ്ങനെ വക്കീലുമായി. ഇതൊക്കെ സംഭവിച്ചത് തീര്‍ക്കും അപ്രതീക്ഷിതമായിട്ടായിരുന്നു. ലോ അക്കാദമിയില്‍ സായാഹ്ന ബാച്ചില്‍ ചേര്‍ന്ന കാലത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മായ എത്തിയത്. കാസെറ്റുകളിലേക്ക് തിരിഞ്ഞതോടെയാണ് അനില്‍ പനച്ചൂരാന്റെ കവിത ലോകം മുഴുവന്‍ അറിഞ്ഞു തുടങ്ങിയത്. ‘വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍’ എന്ന തന്റെ ആദ്യ കവിത ചൊല്ലി കലാലയങ്ങളിലും തെരുവുകളിലും കള്ളുഷാപ്പുകളിലും ചായപ്പീടികകളിലും അദ്ദേഹം നിറഞ്ഞു.
ഒപ്പം കാസറ്റും കവിതയും വില്‍ക്കുകയുംചെയ്തു.കുട്ടനാട്ടിലെ യാത്രക്കിടെ ‘വലയില്‍ വീണ കിളികളാണ് നാം’ എന്ന കവിത കേട്ട് അതെഴുതിയത് ആരെന്ന് അന്വേഷിച്ചപ്പോള്‍ സിന്ധുരാജ് പനച്ചൂരാനെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് എന്റെ അറബിക്കഥയില്‍ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു.ഇതിലെ പാട്ടുകളെല്ലാംതന്നെ അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. തന്റെ പൂര്‍വികനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് വിശാലമായൊരു കാന്‍വാസില്‍ നല്ലൊരു സിനിമ അനിലിന്റെ സ്വപ്നമായിരുന്നു. അതിനായി ഒട്ടേറെ രേഖകള്‍ സമാഹരിക്കുകയും ചെയ്തിരുന്നു. ഈ സ്വപ്‌നം ബാക്കിയാാക്കിയാണ് അനില്‍ വിട പറഞ്ഞിരിക്കുന്നത്.
Discussion about this post