സത്യത്തിൽ ഇന്നലെ വലിയ ദുഃഖം തോന്നിയിരുന്നു. ചെങ്കോട്ടയിൽ ഒരു തീവ്രവാദ സംഘടനയുടെ കൊടി പാറുക, അത് പാക്കിസ്ഥാനിൽ ആഘോഷിക്കപ്പെടുക എന്നതൊക്കെ കാണുമ്പോൾ അൽപ്പമെങ്കിലും രാജ്യസ്നേഹമുള്ളവർക്ക് വേദനിക്കും. ഇത്രയേറെ ഇന്റലിജൻസ് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് സർക്കാരിന് പാളിച്ച പറ്റി എന്നതിൽ വലിയ രോഷവും തോന്നിയിരുന്നു.
ഇന്ത്യ ഗേറ്റിനു മുകളിൽ പതാക കെട്ടുന്നവർക്ക് രണ്ടര ലക്ഷം പൗണ്ട് സമ്മാനം എന്നൊക്കെയുള്ള വാർത്തകൾ ദിവസങ്ങൾക്ക് മുൻപേ പ്രചരിച്ചിട്ടും ആ ജാഗ്രത സർക്കാർ കാണിച്ചില്ലല്ലോ എന്നൊരു വിഷമം എന്നെ വിട്ടുപോയിരുന്നതേയില്ല.
പക്ഷെ രാത്രി നന്നായി ഒന്നാലോചിച്ചപ്പോൾ രാജ്യദ്രോഹികൾക്ക് ഈ കെണിവച്ചവരുടെ കാഞ്ഞ ബുദ്ധിയോട് അനല്പമായ അസൂയപോലും തോന്നിപ്പോയി. തേങ്ങാപ്പൂള് കെട്ടിത്തൂക്കി എലിയെ കെണിയിൽ വീഴ്‌ത്തുന്ന സൂത്രം കണ്ടിട്ടില്ലേ? അതുപോലെ ഒന്ന്.
വൈകീട്ട് ആയപ്പോഴേക്കും ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും (കേരളത്തിലെ ചില കിഴങ്ങന്മാരെ ഒഴിവാക്കുന്നു) സമരക്കാർക്ക് എതിരായിക്കഴിഞ്ഞു എന്നതാണ് സത്യം. സമരക്കാരിൽ രാജ്യദ്രോഹ ശക്തികൾ നുഴഞ്ഞു കയറി എന്ന് സുപ്രീം കോടതിയിൽ ഇനി സർക്കാരിന് വാദിക്കേണ്ട കാര്യമില്ല, സമരം നടത്തുന്ന രാജ്യദ്രോഹികളുടെ ചട്ടുകങ്ങൾ അത് നേരിട്ട് കോടതിയിൽ പറഞ്ഞോളും.
ഇനി സമരക്കാർക്ക് തല അനക്കാൻ കഴിയുകയില്ല,
ഒരു വിധ പ്രതിഷേധങ്ങൾക്കും സ്കോപ്പില്ല. അവരെ ഡൽഹിയുടെ ഏഴയലത്ത് അടുപ്പിക്കാതിരിക്കാൻ മാത്രം ഉള്ള ന്യായങ്ങളൊക്കെ സർക്കാരിന്റെ കയ്യിൽ എത്തിക്കഴിഞ്ഞു. മാത്രമോ, ഇടയ്ക്ക് അങ്ങോട്ട് ചെന്ന് നാലെണ്ണം കൊടുത്താൽ പോലും അത് സമരക്കാരുടെ കയ്യിലിരിപ്പുകൊണ്ടാണെന്നു ജനങ്ങൾ വിശ്വസിച്ചു കൊള്ളും. പുതിയ കാർഷിക നിയമങ്ങൾകൊണ്ട് കർഷകർക്ക് ഒരു ദോഷവുമില്ല എന്ന് ബുദ്ധിയും ബോധവുമുള്ള എല്ലാവരും അവർക്ക് പലവുരു പറഞ്ഞു കൊടുത്തു കഴിഞ്ഞു.
സർക്കാർ മുൻകൈ എടുത്ത് പതിനൊന്നു വട്ടം കർഷകരുമായി ചർച്ചകൾ നടത്തി. ഒരുപാട് വിട്ടുവീഴ്ചകൾക്ക് സർക്കാർ തയ്യാറായി. അവസാനമായി ഒന്നരക്കൊല്ലം നിയമം മരവിപ്പിക്കാം എന്നുവരെ ഉപാധികൾ വച്ചു. അപ്പോൾ ചൊറിയന്മാർക്ക് അതൊന്നും പോരാ, നിയമം പിൻവലിക്കണമത്രേ! ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അടങ്ങിയ ഒരു വിദഗ്ധ കമ്മറ്റി രണ്ടു വർഷത്തോളം സമയമെടുത്ത് നല്ലതുപോലെ പഠിച്ചാണ് ഈ നിയമങ്ങൾ ഉണ്ടാക്കിയത്.
അല്ലാതെ ഒരു ദിവസം നേരം വെളുത്തപ്പോൾ അമ്പാനി ഒരു പേപ്പറിൽ എഴുതി സർക്കാരിന് സമർപ്പിച്ചതല്ല. സർക്കാർ പാസ്സാക്കുന്ന നിയമങ്ങൾ പാക്കിസ്ഥാന്റെയോ ചൈനയുടെയോ ചട്ടുകങ്ങളുടെ ഇച്ഛ പ്രകാരം അങ്ങനെയങ് പിൻവലിച്ചാൽ നാളെ മറ്റൊരു നിയമത്തിന്റെ പേരിൽ ഇതുപോലുള്ള അഭ്യാസങ്ങൾ നടക്കുകയില്ലേ? പ്രശ്നം വേറെയാണ്, കാർഷിക നിയമമല്ല ശരിയായ പ്രശ്നം. ഇനി ഒരുകാലത്തും ഇന്ത്യയുടെ അധികാരം തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാൻ കഴിയുകയില്ല എന്ന് മനസ്സിലാക്കിയ വിദേശ ശക്തികളുടെ പിണിയാളുകളുടെ പാവക്കൂത്താണ് സംഗതി.
തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന കപട മതേതരൻമാർ ഇനി ഒരുകാലത്തും നേരായ മാർഗ്ഗത്തിൽ അധികാരത്തിൽ എത്തുകയില്ല എന്ന നിരാശയിൽ നിന്ന് ഉടലെടുത്ത കൊലവെറി. ഒരു അക്രമവും വെടിവയ്പ്പും ഉണ്ടാക്കുക, ഇന്ത്യ മുഴുവൻ കലാപം അഴിച്ചു വിടുക. ബെസ്റ്റ് കണ്ണാ, ബെസ്റ്റ്. പാതാളം വരെ താഴ്ന്നുകൊടുത്തിട്ടും, തലയിൽ ചവിട്ടാനാണ് ഉദ്ദേശമെങ്കിൽ അവർക്ക് വച്ച കെണി ഉഗ്രനായി എന്നുമാത്രമേ പറയാനുള്ളൂ.
കർഷക സമരത്തെ ക്കുറിച്ച് ഞാൻ എന്റെ ആദ്യത്തെ പോസ്റ്റിൽ ഒരു കാര്യം ഉറപ്പായി പറഞ്ഞിരുന്നു. ഈ നിയമം ഒരു കാരണവശാലും പിൻവലിക്കാൻ പോകുന്നില്ല. ദേ ഇപ്പോഴും പറയുന്നു. ഈ നിയമം സർക്കാർ പിൻവലിക്കില്ല. എഴുന്നേറ്റ് വീട് പിടിക്കാൻ നോക്കിക്കോ കർഷകരേ, നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് കളത്തിൽ ഇറക്കിയവന്മാരുടെ കൃമികടി സർക്കാർ മാറ്റിക്കൊടുത്തോളും. അതിനുള്ള അടിതടയൊക്കെ പഠിച്ചിട്ടു തന്നെയാണ് അവർ ആ സീറ്റിലൊക്കെ വന്നിരിക്കുന്നത്.
—–
കർഷകരല്ലേ, അന്നമൂട്ടുവരല്ലേ, എന്നൊന്നും ചോദിച്ച് ആരും ഈ പോസ്റ്റിനടിയിൽ വരേണ്ട കാര്യമില്ല. എനിക്ക് ഇത് വരെ ഒരു കർഷകനും ഓസിനു ഒരു പുണ്ണാക്കും തന്നിട്ടില്ല, അല്ലെങ്കിൽ ഞാൻ ആരുടെ കയ്യിൽ നിന്നും അത്തരം ഔദാര്യങ്ങൾ കൈപ്പറ്റിയിട്ടില്ല. എനിക്ക് മാത്രമല്ല, സർക്കാർ കൊടുക്കുന്നതല്ലാതെ ആർക്കും, ഒരാളും, ഒന്നും, വെറുതെ കൊടുക്കാറില്ല. മറ്റുള്ള ജോലികൾ പോലെ ഒരു ജോലി മാത്രമാണ് കാർഷിക വൃത്തിയും, പട്ടാളക്കാർ വെറും ശമ്പളക്കാരാണ് എന്ന് പറയുന്ന പാഴുകൾ ഉള്ള നാട്ടിൽ എനിക്ക് ഇങ്ങനെയും പറയാം.
ഞാൻ അടയ്ക്കുന്ന ടാക്സിൽ നിന്ന് ഒരു വിഹിതം അവരുടെയൊക്കെ കടം എഴുതി തള്ളാനും, മറ്റു സഹായങ്ങൾക്കുമായി നീക്കിവച്ചിട്ടുമുണ്ട്. അതുകൊണ്ട് ആ സെന്റിയൊക്കെ പൂന്തുറ കടപ്പുറത്ത് ചെന്ന് നിന്ന് അറബിക്കടലിലോട്ടു നോക്കി അങ്ങ് വിളിച്ചു പറഞ്ഞാൽ മതി. ഇന്ത്യയിൽ മുപ്പത് കോടി കർഷകരുടെ ഇടയിലുള്ള ഈ അയ്യായിരം രാജ്യദ്രോഹികളെ ഞാൻ കർഷകരായി കണക്കുകൂട്ടുന്നത് പോലുമില്ല.
രാജീവ് മേനോൻ
Discussion about this post