ഡൽഹി: കർഷക സമരത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം സിംഘു അതിർത്തിയിൽ നടന്ന അക്രമത്തിൽ പൊലീസ് അറസ്റ്റ് തുടരുന്നു. സംഭവത്തിൽ ഇതു വരെ 43 പേർ അറസ്റ്റിലായി. പൊലീസുകാരനെ വെട്ടിയ അക്രമിയും പിടിയിലായി.
സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. കൊലപാതക ശ്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, തുടങ്ങിയ കേസുകൾ പിടിയിലായവരുടെ മേൽ ചുമത്തിയിട്ടുണ്ട്.
ആലിപുർ സ്റ്റേഷനിലെ എസ് എച്ച് ഓ പ്രദീപ് പലിവാളിനെ വെട്ടി പരിക്കേൽപ്പിച്ചതിന് പിടിയിലായിരിക്കുന്നത് പഞ്ചാബിലെ കസമ്പുർ ഗ്രാമവാസിയായ രഞ്ജീത് സിംഗ് എന്ന ഇരുപത്തിരണ്ടുകാരനാണ്.
സമരത്തിന്റെ പേരിൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിംഘുവിലെ പ്രദേശവാസികൾ സമരക്കാർക്കെതിരെ തിരിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. സമരക്കാർ നാട്ടുകാരുമായി ഏറ്റുമുട്ടി. ഇരുന്നൂറോളം വരുന്ന നാട്ടുകാർ സംഘടിച്ചെത്തിയതോടെ പൊലീസ് ഇടപെടുകയായിരുന്നു.
Discussion about this post