ഡല്‍ഹി : ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് തര്‍ക്കം പരിഹരിച്ചു. ഇതു സംബന്ധിച്ച് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുമായി ധാരണയിലെത്തി.
നിര്‍ണായകമായ ബീഹാര്‍ തിരഞ്ഞെടുപ്പിനുള്ള എന്‍.ഡി.എ ഘടകകക്ഷികളുടെ സീറ്റു വിഭജന ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇന്നലെ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയെങ്കിലും ജിതിന്‍ മാഞ്ചിയുടെ കാര്യത്തില്‍ ധാരണയുണ്ടാകാത്തതിനാല്‍ നീളുകയായിരുന്നു.
രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കു നല്‍കുന്നതിനു തുല്യമായ സീറ്റുകള്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയ്ക്കും വേണമെന്ന നിലപാടിലായിരുന്നു ആദ്യം മഞ്ചി. എന്നാല്‍ ബി.ജെ.പി ഇത് അംഗീകരിച്ചില്ല. ധാരണയനുസരിച്ച് 243 നിയമസഭാ സീറ്റുകളില്‍ 160 ഇടത്ത് ബി.ജെ.പി മത്സരിക്കും. പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 40 സീറ്റില്‍ ജനവിധി തേടും. എന്‍.ഡി.എയിലെ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി 25 സീറ്റുകളില്‍ മത്സരിക്കും.
ബീഹാറിലെ 12 ശതമാനം മഹാ ദളിത് പക്ഷത്തിന്റെ പ്രതിനിധികളെന്ന പരിഗണന വച്ച് 25 സീറ്റുകള്‍ വേണമെന്ന് ജിതിന്‍ മാഞ്ചി ആവശ്യപ്പെട്ടതായി സൂചന ലഭിച്ചിരുന്നു. ആറു ശതമാനം ദളിത് പ്രാതിനിധ്യമുള്ള ഖുശ്‌വാഹയുടെ പാര്‍ട്ടിക്ക് 25 സീറ്റു നല്‍കി തങ്ങളെ കൊച്ചാക്കിയെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ക്കു ശേഷം ഇന്നലെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ സീറ്റു വിഭജന വിവരം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കാനിരുന്നത് തര്‍ക്കം മൂലം നടന്നില്ല.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടര്‍ന്ന് ജിതിന്‍ മാഞ്ചി ജെ.ഡി.യു വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതാണ്. നിതീഷ് കുമാറും ലാലു പ്രസാദിന്റെ ആര്‍.ജെ.ഡിയും നൂറു വീതം സീറ്റുകളില്‍ മുന്നണിയായി മത്സരിക്കും. ഒക്‌ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചുവരെ നീളുന്ന അഞ്ചു ഘട്ടങ്ങളായാണ് ബീഹാര്‍ തിരഞ്ഞെടുപ്പ്. നവംബര്‍ എട്ടിന് വോട്ടെണ്ണും.
Discussion about this post