ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിലെ പ്രധാന പ്രതി ദീപ് സിദ്ധു ഡൽഹി പൊലീസിന്റെ പിടിയിലായി. പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ഇയാളെ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് പിടികൂടിയത്. ട്രാക്ടർ റാലിക്കിടെ അക്രമം നടത്താൻ സമരക്കാരെ പ്രേരിപ്പിച്ച നേതാക്കളിൽ പ്രധാനിയാണ് സിദ്ധു.
ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങളുടെ പേരിൽ ദീപ് സിദ്ധുവിനും അധോലോക നേതാവ് ലാക്ക സദാനക്കുമെതിരെ ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കെതിരെ വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ജനുവരി 26ന് ചെങ്കോട്ടയിൽ അതിക്രമിച്ചു കടന്ന ചിലർ പതാക ഉയർത്തിയിരുന്നു. ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ദീപ് സിദ്ധുവായിരുന്നു പ്രധാന പ്രതിയെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
അതേസമയം റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്. സംഭവത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post