ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്ക് റോക്കറ്റ് ആക്രമണം. അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. ആക്രമണത്തിൽ സഖ്യസേനയിലെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും എട്ടോളം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു.
കുർദുകൾക്ക് ഭൂരിപക്ഷമുള്ള അർദ്ധ സ്വയംഭരണ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയായിരുന്നു ആക്രമണമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരു അമേരിക്കൻ സൈനികനും രണ്ട് സാധാരണക്കാർക്കും പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് മൂന്ന് റോകറ്റുകൾ പതിച്ചതായാണ് പ്രാഥമിക വിവരം.
ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സഖ്യസേനാ വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ ഇറാൻ ആണെന്നാണ് സൂചന.
സംഭവത്തെ ഇറാഖ് പ്രസിഡന്റ് ബറാം സലെ അപലപിച്ചു. സംഭവം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. കഴിഞ്ഞ വർഷം ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു.
Discussion about this post