ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന പരാതിയെ തുടർന്ന് കന്നഡ സിനിമ ‘പൊഗരു’വിലെ വിവാദ രംഗങ്ങൾ കട്ട് ചെയ്തു. ചിത്രത്തിലെ 14 രംഗങ്ങളാണ് പിൻവലിച്ചത്. സിനിമയ്ക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കർണാടക ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡും ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും നടത്തിയ ചർച്ചയിലാണ് വിവാദരംഗങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്.
ബി.ജെ.പി. നേതാവ് ശോഭ കരന്തലജെയും ചിത്രത്തിനെതിരേ രംഗത്തെത്തി. തുടർന്നാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. പ്രതിഷേധം ഉയർന്നപ്പോഴേ ചിത്രത്തിന്റെ സംവിധായകൻ നന്ദകിഷോർ മാപ്പുപറഞ്ഞിരുന്നു. ഒരു സമുദായത്തെയും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നന്ദകിഷോർ പറഞ്ഞു. എന്നാൽ സിനിമയിലെ രംഗങ്ങൾ മാറ്റാതെ പ്രശ്നം തീരുകയില്ലെന്ന് മനസിലായതോടെയാണ് രംഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്.
ചിത്രത്തിലെ ചില രംഗങ്ങൾ ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യൂട്യൂബിൽ ബെംഗളൂരു സ്വദേശി വീഡിയോ പുറത്തുവിട്ടതോടെയാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വിവിധ ബ്രാഹ്മണസമുദായ സംഘടനകൾ കർണാടക ഫിലിം ചേംബറിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധിക്കുശേഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് പൊഗരു. ധ്രുവ സർജയും രശ്മിക മന്ദാനയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം കഥയിൽ മാറ്റങ്ങൾ വരാത്ത രീതിയിലാണ് രംഗങ്ങൾ വെട്ടിമാറ്റുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Discussion about this post