കൊല്ലം: രാത്രി യാത്രക്ക് വാഹനം കിട്ടാത്തതിനാലാണ് കെ എസ് ആർ ടി സി ബസ് എടുത്തു കൊണ്ട് പോയതെന്ന് ടിപ്പർ അനിയുടെ മൊഴി. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതിയാണ് ടിപ്പർ അനി എന്ന് വിളിക്കുന്ന നിധിൻ. ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
എന്നാൽ അനിയുടെ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. സ്ഥിരം വാഹന മോഷ്ടാവാണ് അനിയെന്ന് പൊലീസ് പറയുന്നു. മുൻപ് നെയ്യാറ്റിന്‍കര, മംഗലപുരം, ശ്രീകാര്യം, വട്ടിയൂര്‍കാവ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അനിയെ പൊലീസ് പിടികൂടിയത്. കൊട്ടാരക്കരയില്‍ നിന്നും ബസ് മോഷ്ടിച്ചെടുത്ത ശേഷം കടപ്പാക്കട വഴി ആശ്രമം മൈതാനത്ത് ചെന്ന അനി ദേശീയ പാത വഴി പാരിപ്പള്ളി ജംഗ്ഷനിലെത്തി അവിടെ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ മാസം എട്ടിനായിരുന്നു കൊട്ടാരക്കരയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്.
കെഎല്‍ 15, 7508 എന്ന ബസാണ് ഇയാൾ മോഷ്ടിച്ചത്.
Discussion about this post