ചെറുതോണി: പലരിൽനിന്നായി ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ നാലുകോടിയോളം രൂപ തട്ടിയെടുത്ത് പൊലീസുകാരൻ മുങ്ങി. തട്ടിപ്പ് നടത്തി ഒളിവിൽ പോയ സിവിൽ പൊലീസ് ഓഫിസർ മുണ്ടക്കയം സ്വദേശി അമീർ ഷാക്കെതിരെ (43) ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
എ.ആർ ക്യാമ്പിലെ കൊല്ലം സ്വദേശിയായ പൊലീസുകാരന്റെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയായി വാങ്ങി കബളിപ്പിച്ചു എന്ന പരാതിയനുസരിച്ചാണ് കേസെടുത്തത്. 420 വകുപ്പു പ്രകാരമാണ് കേസ്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ രണ്ടു വർഷം മുമ്പ് പലരിൽനിന്നായി പണം വാങ്ങിയ ഇയാൾ കഴിഞ്ഞ വർഷം അവധിയെടുത്തു ഒളിവിൽപോയി. തിരികെ വരാതായതോടെ ആദ്യം സ്പെഷൽ ബ്രാഞ്ചും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
തട്ടിപ്പിനിരയായവർ കൂടുതലും എ.ആർ ക്യാമ്പിലെ പൊലീസുകാരാണ്. നാണക്കേടു മൂലം ഇവർ വിവരം പുറത്തുപറഞ്ഞിരുന്നില്ല .ഉയർന്ന പലിശ കിട്ടുമെന്നായപ്പോൾ പലരും വായ്പ നൽകാൻ മടിച്ചില്ല. തുടക്കത്തിൽ എല്ലാവർക്കും മുടങ്ങാതെ പലിശ കൊടുത്തിരുന്നു. ഇത്തരത്തിൽ നാലു കോടിയോളം രൂപ പലർക്കായി കൊടുക്കാനുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
രണ്ടു മുതൽ 10 ലക്ഷംവരെ നഷ്ടമായവരുണ്ട് . പൊലീസുകാർ പണമിടപാട് നടത്തുന്നതിന് വിലക്കുള്ളതിനാൽ രേഖാമൂലം പരാതി നൽകാൻ ഇവരിൽ പലരും തയാറായിരുന്നില്ല. വിശ്വാസ വഞ്ചനക്കേസിൽ അന്വേഷണം ആരംഭിച്ചതോടെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
Discussion about this post