ന്യൂഡൽഹി : പാകിസ്താനുള്ള പിന്തുണയും ധനസഹായങ്ങളും ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഒവൈസി. സർവകക്ഷി ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈനിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഒവൈസി ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താൻ തീവ്രവാദത്തിന്റെ ഉത്ഭവ കേന്ദ്രമാണെന്ന് അദ്ദേഹം ലോകരാജ്യങ്ങളെ ഓർമിപ്പിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തവും സ്ഥിരവുമായ നിലപാട് ലോകരാജ്യങ്ങൾക്കു മുൻപിൽ ഊന്നിപ്പറയുന്നതിനായാണ് സർവകക്ഷി ഇന്ത്യൻ പ്രതിനിധി സംഘം വിവിധ രാഷ്ട്രങ്ങൾ സന്ദർശിക്കുന്നത്. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന സർവകക്ഷി സംഘത്തിലെ അംഗമാണ് അസദുദ്ദീൻ ഒവൈസി. ബഹ്റൈനിൽ നടന്ന അന്താരാഷ്ട്ര പ്രതിനിധികളുടെ കൂടിക്കാഴ്ചയിൽ പാകിസ്താനെതിരെ ഒവൈസി ശക്തമായ നിലപാട് സ്വീകരിച്ചു.
തീവ്രവാദം പാകിസ്താനിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നും പാകിസ്താൻ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണ, ധനസഹായം, പ്രോത്സാഹനം എന്നിവ അവസാനിപ്പിക്കുന്നില്ലെങ്കിൽ ഈ പ്രശ്‌നം നിലനിൽക്കുമെന്നും ഒവൈസി പറഞ്ഞു. “ഇന്ത്യ വർഷങ്ങളായി നേരിടുന്ന ഭീഷണിയെക്കുറിച്ച് ലോകം അറിയുന്നതിനായാണ് ഇന്ത്യൻ സർക്കാർ ഞങ്ങളെ ഇവിടേക്ക് അയച്ചിരിക്കുന്നത്. ഓരോ ഇന്ത്യക്കാരന്റെയും ജീവൻ സംരക്ഷിക്കാൻ ഞങ്ങളുടെ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അടുത്ത തവണ പാകിസ്താൻ എന്തെങ്കിലും സാഹസത്തിനു മുതിർന്നാൽ അവർ പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള മറുപടിയായിരിക്കും ഇന്ത്യ നൽകുക” എന്നും അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.
Discussion about this post