ഡൽഹി : സുനന്ദ പുഷ്കർ ജീവനൊടുക്കാൻ സാധ്യതയില്ലെന്നാണ് അവരുടെ കുടുംബവും മകനും പറഞ്ഞതെന്ന് ഭർത്താവ് ശശി തരൂർ എംപി പറഞ്ഞു. നല്ല മനക്കരുത്തുള്ള സുനന്ദ ജീവനൊടുക്കാൻ യാതൊരു സാധ്യതയില്ലെന്ന് കുടുംബാംഗങ്ങളും മകനും പറഞ്ഞുവെന്നാണ് തരൂരിന്റെ അഭിഭാഷകനായ വികാസ് പഹ്വ കോടതിയിൽ അറിയിച്ചത്. അവർ ആത്മഹത്യ ചെയ്യില്ലെങ്കിൽ ആത്മഹത്യാപ്രേരണ എന്ന കുറ്റം എങ്ങനെ നിലനിൽക്കുമെന്നും പഹ്വ ചോദിച്ചു.
“അവരുടെ മകനും ബന്ധുക്കളും പറയുന്നതും അവർ ശക്തയായ ഒരു സ്ത്രീ ആയിരുന്നു എന്നാണ്. സുനന്ദയുടെ മരണം ആകസ്മികമരണമായി കണക്കാക്കണം. വർഷങ്ങളായി അന്വേഷിച്ചിട്ടും കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ” അദ്ദേഹം പറഞ്ഞു. ഇതോടെ തരൂരിനെതിരെ ചുമത്തപ്പെട്ട ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രസക്തിയില്ലാതായെന്നും പഹ്വ വാദിച്ചു. ഏപ്രിൽ 9നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
2014 ജനുവരി 17നാണ് ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത് ശശി തരൂരാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നെങ്കിലും, അൽപ്രാക്സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോർട്ട് കെട്ടിച്ചമയ്ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് പിന്നീട് ഡോക്ടർ ഗുപ്ത ആരോപിച്ചു.
എയിംസ് ഓട്ടോപ്സി വിഭാഗം നടത്തിയ പരിശോധനയിൽ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടിയിരുന്നു . അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നതിൽ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു.
Discussion about this post