കൊച്ചി: അറബിക്കടലിനു തെക്കും പടിഞ്ഞാറും, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായി കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു. ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്നും കേരളമൊട്ടാകെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് മാലദ്വീപ് സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം മ്യാന്‍മറിനെ ലക്ഷ്യമാക്കിയാകും സഞ്ചരിക്കുക. ഇന്ത്യയെ ബാധിക്കില്ല.
മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ( കാറ്റിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും തിരിച്ചുമുള്ള ചലനം) പ്രതിഭാസം കടലില്‍ സജീവമായതാണ് ന്യൂനമര്‍ദങ്ങള്‍ക്കു കാരണമെന്നാണ് റിപ്പോർട്ട് . ഇപ്പോഴുണ്ടാകുന്ന ന്യൂനമര്‍ദം കാലാവസ്ഥയിൽ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കില്ല. മഴയ്ക്കു കാറ്റിനുംശേഷം വീണ്ടും അന്തരീക്ഷ താപനില ഉയരും.
Discussion about this post