ഡൽഹി: എസ്-400 മിസൈൽ ഇടപാടിന് കീഴിൽ സമയപരിധിയും മറ്റ് ബാധ്യതകളും പാലിക്കാൻ റഷ്യയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണെന്ന് റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് പറഞ്ഞു. മിസൈൽ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തുമോ എന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. റഷ്യയും ഇന്ത്യയും ഉഭയകക്ഷി ഉപരോധം അംഗീകരിക്കുന്നില്ലെന്നും അവ നിയമവിരുദ്ധവും അന്യായവുമായ മത്സരത്തിന്റെയും സമ്മർദത്തിന്റെയും നിയമവിരുദ്ധ ഉപകരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുമായുള്ള എസ്-400 കരാർ സംബന്ധിച്ച് ഇന്ത്യയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ചർച്ച നടത്തിയിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കഴിഞ്ഞ മാസം നടത്തിയ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. അതേസമയം, യുഎസ് ഉപരോധം ക്ഷണിച്ചേക്കാവുന്ന റഷ്യൻ ഉപകരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഓസ്റ്റിൻ എല്ലാ സഖ്യകക്ഷികളോടും അഭ്യർഥിച്ചിരുന്നു.
ഏകപക്ഷീയമായ സമീപനങ്ങൾ, നിയമവിരുദ്ധ ഉപരോധം, ഇരട്ടത്താപ്പ്, പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ എന്നിവയിൽനിന്ന് ലോകക്രമം സ്വതന്ത്രമായിരിക്കണമെന്നും കുഡാഷെവ് പറഞ്ഞു. റഷ്യയിൽനിന്ന് എസ്-400 മിസൈൽ വാങ്ങുന്നതിന് സിഎടിഎസ്‌എ പ്രകാരം യുഎസ് തുർക്കിക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
കരാറുമായി മുന്നോട്ട് പോകുന്നത് യുഎസ് ഉപരോധത്തെ ക്ഷണിച്ചേക്കുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടും 2018 ഒക്ടോബറിൽ ഇന്ത്യ എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു. 2019 ൽ മിസൈൽ സംവിധാനങ്ങൾക്കായി 800 മില്യൺ ഡോളർ ഇന്ത്യ റഷ്യയ്ക്ക് നൽകി. തുർക്കിക്കെതിരായ യുഎസ് ഉപരോധത്തെത്തുടർന്ന്, ഇന്ത്യയ്‌ക്കെതിരെയും യുഎസ് സമാനമായ ഉപരോധം ഏർപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. എസ്-400 മിസൈലുകളുടെ വിതരണം ഈ വർഷാവസാനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post