വിശാഖപട്ടണം: മകളെ പീഡിപ്പിച്ച പ്രതിയുടെ വീട്ടിൽക്കയറി കുടുംബാംഗങ്ങളെ മുഴുവൻ വെട്ടിക്കൊന്ന കേസിൽ പിതാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. കലിപൂണ്ട പ്രതി ആറ് പേരെയാണ് അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്.
അരിവാളുമായി പ്രതിയുടെ വീട്ടിലെത്തിയ പിതാവ് ഒരു പുരുഷന്‍, മൂന്ന് സ്ത്രീകള്‍ രണ്ട് വയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
ആറു പേരെ കൊലപ്പെടുത്തിയ ആളുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്ന വ്യക്തി ബലാല്‍സംഗം ചെയ്തതായി കേസുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജയ്ക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ റിമാന്‍ഡിലായ വിജയ് പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് വിജയുടെ വീട്ടിൽ കയറി വിജയുടെ ഭാര്യ, രണ്ട് കുട്ടികൾ, അച്ഛൻ, അച്ഛന്റെ രണ്ട് സഹോദരിമാർ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ വിജയ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
വിജയുടെ വീട്ടിൽ നിന്നും വെട്ടേറ്റു വീണവരുടെ നിലവിളി കേട്ട് അയൽക്കാർ പാഞ്ഞെത്തിയപ്പോഴേക്കും എല്ലാവരും കൊല്ലപ്പെട്ടിരുന്നു. ആയുധവുമായി കൊലവിളി നടത്തി നിന്ന പ്രതിയുടെ അടുത്തേക്കു പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. ഇതിനിടെ നാട്ടുകാരിൽ ചിലർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി രക്തത്തില്‍ കുളിച്ചു നിന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post