ഡൽഹി: ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ടജനിതകവ്യതിയാനം വന്ന B1617 വൈറസ് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശക്തമായ വ്യാപനശേഷിയുള്ള ഈ വൈറസാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗവ്യാപനം വേഗത്തിലാക്കിയതെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധര്‍. B1617 വൈറസ് നിലവിലുള്ള വാക്സീനുകളെയും മറികടക്കുമോ എന്ന് പരിശോധനകള്‍ നടന്നു വരികയാണ്.
E484Q, L452R എന്നീ രണ്ട് വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസാണ് B1617. ഇതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയടക്കം കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
ഇന്ത്യയില്‍ കണ്ടെത്തിയതാണ് ഈ വൈറസ് എന്നിരിക്കേ, ഇവിടെ നിന്ന് മറ്റ് വിവിധ രാജ്യങ്ങളിലേക്ക് യാത്രാനിരോധനം വരുമോ എന്ന ആശങ്കയിലാണ് രാജ്യം. ഗള്‍ഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാല്‍ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും.
രാജ്യത്ത് നിന്ന് പുറത്തേക്ക് പോയ പലരിലും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. യുകെ, യുഎസ് അടക്കം ഉള്ള രാജ്യങ്ങളില്‍ ഈ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇന്ത്യയില്‍ നിന്ന് തിരികെ വരുന്ന എല്ലാവര്‍ക്കും 10 ദിവസം ഹോട്ടല്‍ ക്വാറന്‍റീനാണ് യുകെ നിര്‍ദേശിച്ചിരിക്കുന്നത്. യുകെയില്‍ ഓരോ ആഴ്ചയും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നവരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകള്‍. ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് യുകെ പെടുത്തിയിരിക്കുന്നത്.
യുകെയില്‍ കണ്ടെത്തിയ B117 എന്ന ജനിതകവ്യതിയാനം വന്ന വൈറസ് രാജ്യത്തെ സ്ഥിതി അതീവഗുരുതരമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വ്യതിയാനം വന്ന വൈറസുകളെ പരമാവധി പ്രതിരോധിക്കാനുള്ള നടപടികളിലാണ് യുകെ.
10 രാജ്യങ്ങളിലെങ്കിലും B1617 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ കൂടി ഭാഗമായാണ് അമേരിക്ക ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇനി യാത്ര അത്യാവശ്യമാണെങ്കില്‍ രണ്ട് ഡോസ് വാക്സീനും നിര്‍ബന്ധമായും എടുത്തിരിക്കണമെന്നാണ് അമേരിക്ക നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ത്യയെ അമേരിക്ക ലെവല്‍ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവല്‍ നാല് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.
”ഇന്ത്യയിലെ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അവിടെപ്പോയി യാത്ര ചെയ്ത് തിരികെ വരുന്നവര്‍ക്ക് ജനിതകവ്യതിയാനം വന്ന പല തരം വൈറസ് ബാധയേല്‍ക്കാനും, ഇവിടെയും വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അതിനാല്‍ യാത്ര ഒഴിവാക്കണം”, എന്നാണ് അമേരിക്കയിലെ ഉന്നത മെഡിക്കല്‍ സ്ഥാപനമായ സിഡിസി (സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍) നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
B1351 എന്ന സൗത്ത് ആഫ്രിക്കയില്‍ നിന്ന് പടര്‍ന്ന ജനിതകവ്യതിയാനം വന്ന വൈറസിനെയും, P1 എന്ന ബ്രസീലില്‍ നിന്ന് പടര്‍ന്ന വൈറസിനെയും കരുതിയിരിക്കണമെന്ന് നേരത്തേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
അതേസമയം, കൊവിഡ് രണ്ടാം തരംഗം ഈ വര്‍ഷം മുഴുവന്‍ വെല്ലുവിളിയാകാമെന്ന് എയിംസ് ഡയറക്ടറും, കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ.രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ കാര്യങ്ങള്‍ സാധാരണ നിലയിലെത്തുയെന്നും രണ്‍ദീപ് ഗുലേറിയ പറയുന്നു.
Discussion about this post