നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും സംഘടനയുടെ ഭരണസംവിധാനത്തിനും എതിരായ പരസ്യ വിമർശനങ്ങളിൽ മുൻമന്ത്രിയും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ് താലൂക്ക് യൂണിയനുകൾ. എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പൊതുയോഗത്തിലാണ് ഗണേഷ് കുമാറിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത ഭാഷയിലുള്ള പ്രമേയം അവതരിപ്പിച്ചത്. സനാതന ധർമ്മത്തിനും സമുദായ മൂല്യങ്ങൾക്കും നിരക്കാത്ത പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സംസ്കാര ശൂന്യമായ കുടുംബ പശ്ചാത്തലത്തിന് ഉടമയായ ഗണേഷ് കുമാർ മറ്റൊരു മതവിശ്വാസത്തിന്റെ ഭാഗമായി ആരാധന നടത്തിയെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് പ്രമേയത്തിൽ ഉയർത്തിയിരിക്കുന്നത്.
എൻ.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ തണലിൽ നിന്ന് സർവ്വതും നേടിയ കുടുംബമാണ് ആർ. ബാലകൃഷ്ണ പിള്ളയുടേതെന്നും, എന്നാൽ സംഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കുലംകുത്തികളെ കൂട്ടുപിടിച്ച് മുന്നോട്ടു പോകാനാണ് ഗണേഷ് കുമാർ ശ്രമിക്കുന്നതെന്നും കൊട്ടാരക്കര യൂണിയൻ കുറ്റപ്പെടുത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്നും തലപ്പത്തുനിന്നും ഗണേഷ് കുമാർ പുറത്തായത് ദൈവീകമായ കാര്യമാണെന്നും താലൂക്ക് യൂണിയൻ വക്താക്കൾ വ്യക്തമാക്കി. പത്തനാപുരം താലൂക്ക് യൂണിയനും ഗണേഷ് കുമാറിനെതിരെ രംഗത്തെത്തുകയും സുകുമാരൻ നായർക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ അദ്ദേഹം പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളോടും പ്രമേയങ്ങളോടും പ്രതികരിച്ച ഗണേഷ് കുമാർ, ഏകാധിപത്യപരവും സ്വജനപക്ഷപാതപരവുമായ നിലപാടുകളിലൂടെ എൻ.എസ്.എസിനെ ദുരുപയോഗം ചെയ്യുന്നതിനെയാണ് താൻ ചോദ്യം ചെയ്തതെന്ന് വ്യക്തമാക്കുകയുണ്ടായി. എൻ.എസ്.എസ് കുറച്ചു തൽപര കക്ഷികളുടെ കയ്യിലാണെന്നും സംഘടന നശിച്ചുപോകുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. എൻ.എസ്.എസ് നേതൃത്വവും ഗണേഷ് കുമാറും തമ്മിൽ നാളുകളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ ഇതോടെ കൂടുതൽ രൂക്ഷമായ പരസ്യ പോരിലേക്ക് വഴിമാറിയിരിക്കുകയാണ്.








