ലഖ്‌നൗ : ഉത്തർപ്രദേശിൽ കൃത്രിമ ചേരുവകളും സസ്യ എണ്ണകളും ചേർത്തുണ്ടാക്കുന്ന വ്യാജ ‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ്. ശുദ്ധമായ പാലിനും പാൽ കൊഴുപ്പിനും പകരം പാം ഓയിൽ, ഹൈഡ്രജനേറ്റഡ് വെജിറ്റബിൾ ഫാറ്റ്, സ്റ്റാർച്ച്, വ്യാവസായിക കെമിക്കലുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പനീർ, നെയ്യ്, ഖോയ, ക്രീം തുടങ്ങിയ വ്യാജ ഉൽപ്പന്നങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം (എഫ്.എസ്.എസ്.എ.ഐ) അടിസ്ഥാനമാക്കിയാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ സമിതി ഈ കടുത്ത നടപടിയിലേക്ക് കടന്നത്. യഥാർത്ഥ പാൽ ഉൽപ്പന്നങ്ങളുടെ പേരിൽ ഇത്തരം വ്യാജ വസ്തുക്കൾ വിപണിയിൽ വൻതോതിൽ വിറ്റഴിക്കുന്നത് തടയുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കാറ്ററിംഗ് മേഖലയിലും ചിലവു കുറയ്ക്കുന്നതിനായി യഥാർത്ഥ പനീറിന് പകരം ഈ അനലോഗ് ഉൽപ്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഭരണകൂടം കർശന നടപടികളിലേക്ക് കടന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് വൻ ഭീഷണിയുയർത്തുന്ന ഇത്തരം കൃത്രിമ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളിലും വിതരണ ശൃംഖലകളിലും പരിശോധന ശക്തമാക്കാൻ ഡയറക്ടറേറ്റ് ഉത്തരവിട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യു.പിയിലേക്ക് കടത്തുന്ന പാൽ ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളോ അനാവശ്യ കൊഴുപ്പോ കണ്ടെത്തിയാൽ സംസ്ഥാനത്തൊട്ടാകെ അവയ്ക്ക് വിൽപന വിലക്ക് നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ രീതിയിൽ അനലോഗ് പാൽ ഉൽപ്പന്നങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതിനിടെയാണ് യു.പിയുടെ നിർണ്ണായക പ്രഖ്യാപനം. സാധാരണക്കാരായ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയുന്നതിനും തദ്ദേശീയരായ ക്ഷീരകർഷകരുടെ സാമ്പത്തിക താലപര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. നിരോധനം ലംഘിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം വൻ തുക പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.








