ചെങ്ങന്നൂര്‍: കേരളത്തിൽ കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനം വിടുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ദിവസവും 500 മുതല്‍ ആയിരത്തോളം ആളുകളാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. ശനിയാഴ്ച മാത്രം 650-ല്‍പരം തൊഴിലാളികളാണ് പോയത്.
അതേസമയം കോവിഡ് മാനദണ്ഡം പാലിക്കാതെ തൊഴിലാളികള്‍ കൂട്ടമായി എത്തിയത് റെയില്‍വേ ഉദ്യോഗസ്ഥരെയും പൊലീസിനെയും ഒരുപോലെ വലച്ചു. അപ്രതീക്ഷിതമായാണ് ഇത്രയധികം തൊഴിലാളികള്‍ എത്തിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്‍ക്കത്തയിലേക്ക് നേരിട്ട് പോകുന്ന ദിബ്രുഗര്‍ എക്സ്പ്രസ് ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. ഇവരില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് ടിക്കറ്റ് കിട്ടിയത്. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമാണ് നിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശം വാട്സ്‌ആപ് മുഖേന പലര്‍ക്കും കൈമാറി ഇത് കാണിച്ചാണ് യാത്ര തരപ്പെടുത്തുന്നത്.
Discussion about this post