കൊൽക്കത്ത: തിരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക രേഖപ്പെടുത്തി. ബംഗാൾ ഗവർണർ ജഗദീപ് ധൻഖറെ ഫോണിൽ വിളിച്ച് മോദി സ്ഥിതിഗതികൾ ചർച്ച ചെയ്തു.ചർച്ചയിൽ പ്രധാനമന്ത്രി കടുത്ത ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചതായി ഗവർണർ പിന്നീട് ട്വിറ്ററിൽ വ്യക്തമാക്കി. വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളിൽ 12 പേർ മരിച്ചതായാണു റിപ്പോർട്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തു ക്രമസമാധാനം നഷ്ടപ്പെട്ടതിലും ആക്രമ സംഭവങ്ങളിലും ഗൗരവകരമായ ആശങ്ക പ്രധാനമന്ത്രി രേഖപ്പെടുത്തി എന്നാണു ഗവർണർ പറഞ്ഞത്. അക്രമങ്ങൾ, കൊള്ള, കൊലപാതകങ്ങൾ എന്നിവ തടസ്സമില്ലാതെ തുടരുന്നതിനെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയെ ടാഗ് ചെയ്ത ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമത്തെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ബിജെപി നേതാവ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകൾ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നു ഹർജിയിൽ ആരോപിക്കുന്നു. ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഢ, അക്രമണത്തിന് ഇരയായ പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങളെ സന്ദർശിക്കും.
Discussion about this post