ന്യൂഡൽഹി : രാജ്യത്ത് കൊറോണ രോഗം വന്ന് ഭേദമായവർ വാക്സിനേഷൻ ചെയ്യേണ്ട വിഷയത്തിൽ നിർണായക നിർദ്ദേശവുമായി സർക്കാർ പാനൽ. കൊറോണ രോഗം ഭേദമായവർ ആറുമാസത്തിനു ശേഷം വാക്സിനേഷൻ എടുത്താൽ മതിയെന്നാണ് പുതിയ നിർദ്ദേശം. ഭൂരിഭാഗം പേരിലും ആറുമാസം വരെ കൊറോണയ്ക്കെതിരെയുള്ള ആന്റിബോഡി ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ പാനലിന്റെ നിർദ്ദേശം.
കൊവിഷീൽഡ് വാക്സിൻ എടുക്കുന്നതിൽ രണ്ട് ഡോസ് തമ്മിലുള്ള കാല ദൈർഘ്യത്തിലും പാനൽ പുതിയ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ ആറു മുതൽ എട്ട് ആഴ്ച്ച വരെയായിരുന്നു ഇടവേള നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 12 മുതൽ 16 ആഴ്ച്ച വരെ ഇടവേള വേണ്ടതുണ്ടെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മൂന്ന് മുതൽ നാല് മാസം വരെ യുള്ള കാലയളവിൽ രണ്ടാം ഡോസ് എടുത്താൽ മതിയെന്നാണ് പാനൽ ശുപാർശ ചെയ്യുന്നത്.
രാജ്യത്ത് കൊറോണ വാക്സിന്റെ ഉത്പാദനം വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും എല്ലാവരേയും ഉടനടി വാക്സിനേഷൻ ചെയ്യാനുള്ള വാക്സിൻ നിലവിൽ ലഭ്യമല്ല. പാനലിന്റെ പുതിയ തീരുമാനം വാക്സിൻ ലഭ്യതയിലുള്ള കുറവ് പരിഹരിക്കുമെന്നാണ് നിഗമനം.
Discussion about this post