ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയും വാക്സിനേഷൻ പ്രക്രിയയുടെ പുരോഗതി പരിശോധിക്കുന്നതിന് വേണ്ടിയും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗം അൽപ്പസമയത്തിനകം ആരംഭിക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ വിതരണത്തിന്റെയും മരുന്ന് ലഭ്യതയുടെയും പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. കൊവിഡ് മരുന്നുകളുടെയും ബ്ലാക് ഫംഗസ് ബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെയും ലഭ്യതയും ഉപയോഗവും കേന്ദ്ര സർക്കാർ കൃത്യമായി വിലയിരുത്തുന്നതായി യോഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
മരുന്ന്- ഓക്സിജൻ ഉദ്പാദകരോട് ഉദ്പാദനം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടതായും ഏത് സാഹചര്യത്തിലും എന്ത് സഹായങ്ങൾക്കും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും സംസ്ഥാന മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.
അതേസമയം രാജ്യം കൊവിഡ് വാക്സിനേഷൻ പ്രക്രിയയുടെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ രാജ്യത്ത് 18,04,29,261 പേർക്ക് കൊവിഡ് വാക്സിൻ നൽകി കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Discussion about this post