ന്യൂഡൽഹി : 27-ാമത് കാർഗിൽ വിജയ് ദിവസാചരണത്തിന്റെ ഭാഗമായി ലഡാക്കിലെ ദ്രാസ് കാർഗിൽ യുദ്ധ സ്മാരകത്തിൽ വെച്ച് പാകിസ്ഥാന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയ്‌ക്കെതിരെ ഇനി ഏതെങ്കിലും തരത്തിലുള്ള സാഹസങ്ങൾക്കോ അതിക്രമങ്ങൾക്കോ മുതിർന്നാൽ പാകിസ്ഥാൻ ഭാവനയിൽ പോലും കാണാത്ത വിധത്തിലുള്ള അതിശക്തമായ തിരിച്ചടിയാകും ലഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരവാദവും കടന്നുകയറ്റ ശ്രമങ്ങളും പാകിസ്ഥാൻ ഇപ്പോഴും തുടരുകയാണെന്നും, അതിർത്തി സുരക്ഷിതമായി നിലനിർത്താൻ ഇന്ത്യൻ സൈന്യം സർവ്വ സജ്ജമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭീകരവാദത്തെ ഭരണകൂട നയത്തിന്റെ ഭാഗമാക്കി മാറ്റിയ പാകിസ്ഥാനുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇന്ത്യ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പ്രതിരോധ മന്ത്രി, ഇനി ചർച്ച നടക്കുകയാണെങ്കിൽ അത് പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധീന കശ്മീരിനെക്കുറിച്ച് (PoK) മാത്രമായിരിക്കുമെന്നും ആവർത്തിച്ചു. അതിർത്തിയിൽ ഭീകരവാദം വിതയ്ക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ നൽകിയതെന്ന് ചൂണ്ടിക്കാണിച്ച രാജ്‌നാഥ് സിംഗ്, ഭീകരവാദികളെയും അവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തെയും വേർതിരിച്ചു കാണാൻ ഇന്ത്യ ഇനി തയ്യാറല്ലെന്നും തുറന്നടിച്ചു. ഇന്ത്യ സാങ്കേതികവിദ്യയിലും കപ്പൽ നിർമ്മാണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പാകിസ്ഥാൻ ഭീകരവാദ രൂപകൽപ്പനയിലും പുതിയ കടന്നുകയറ്റ മാർഗ്ഗങ്ങൾ തേടുന്നതിലുമാണ് സമയം ചെലവഴിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
1999-ലെ കാർഗിൽ യുദ്ധത്തിൽ മാതൃരാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരസൈനികർക്ക് ആദരവ് അർപ്പിച്ച പ്രതിരോധ മന്ത്രി, മുൻകാലങ്ങളിൽ സൈന്യത്തിന് കഴിവും പ്രാപ്തിയും ഉണ്ടായിരുന്നുവെങ്കിലും ശക്തമായ രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെ കുറവുണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ നരേന്ദ്ര മോദി സർക്കാരിന് അതിർത്തികളിൽ നിർണ്ണായക തീരുമാനങ്ങളെടുക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യവും പിന്തുണയും നൽകാനുള്ള ആർജ്ജവമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. യുദ്ധരംഗത്ത് ക്യാപ്റ്റൻ വിക്രം ബത്ര ഉയർത്തിയ പ്രശസ്തമായ “യെ ദിൽ മാംഗേ മോർ” എന്ന മുദ്രാവാക്യം അനുസ്മരിച്ച അദ്ദേഹം, ഇന്ത്യൻ സൈന്യത്തിന്റെ ഈ പോരാട്ടവീര്യം ലോകവും അയൽരാജ്യവും കൃത്യമായി മനസ്സിലാക്കുന്നത് നല്ലതാണെന്നും വ്യക്തമാക്കി.








