ഡൽഹി:സ്വകാര്യതാ നയത്തിലെ വിവാദ അപ്‌ഡേറ്റ് പിൻവലിക്കണമെന്നു പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പിനോടു കേന്ദ്ര സർക്കാർ. ഏഴു ദിവസത്തിനുള്ളിൽ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടു ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള വാട്സാപ്പിനു സർക്കാർ നോട്ടിസ് അയച്ചു. പ്രതികരണം തൃപ്തികരമല്ലെങ്കിൽ ‘നിയമാനുസൃത’ നടപടികളുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
മേയ് 15 എന്ന നടപ്പാക്കൽ സമയപരിധി മാറ്റുന്നത്, വിവര സ്വകാര്യത, ഡേറ്റാ സുരക്ഷ, ഇന്ത്യക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും തുടങ്ങിയ മൂല്യങ്ങളെ മാനിക്കുന്നതിൽനിന്നുള്ള ഒഴിവാകൽ ആകില്ലെന്ന് 18ന് നൽകിയ നോട്ടിസിൽ കേന്ദ്ര ഇലക്ട്രോണിക്സ്– ഐടി മന്ത്രാലയം വ്യക്തമാക്കി. വരുത്തിയ മാറ്റങ്ങളും രീതിയും കണക്കിലെടുത്തു സ്വകാര്യതാ നയം 2021 പിൻവലിക്കാനും നോട്ടിസ് നിർദേശിക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിലുള്ള ഇന്ത്യൻ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്നു മന്ത്രാലയം അടിവരയിട്ടു പറഞ്ഞതായി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സ്വകാര്യതാ നയത്തിലെ മാറ്റങ്ങളിൽ കടുത്ത ആശങ്കകൾ രേഖപ്പെടുത്തിയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും വാട്സാപ് സിഇഒ വിൽ കാത്കാർട്ടിന് ഈ വർഷമാദ്യം കേന്ദ്ര സർക്കാർ കത്തെഴുതിയിരുന്നു. ഇന്ത്യൻ ഉപയോക്താക്കളോടു വിവേചനപരമായാണു കമ്പനി പെരുമാറുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Discussion about this post