തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനില്‍ തീപിടുത്തം. ഗുരുതരാവസ്ഥയിലുളള രോഗികളെ ഒഴിപ്പിക്കുന്നു. ആശുപത്രിയുടെ ഭാഗത്തേക്ക് തീപടര്‍ന്നിട്ടില്ലെങ്കിലും പുക നിറഞ്ഞേക്കുമെന്നതിനാലാണ് രോഗികളെ മാറ്റുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആളപായമില്ല.
ക്യാന്‍റീനിന്‍റെ പാചകപ്പുരയിലെ എണ്ണയിൽ നിന്ന് എക്സ്ഹോസ്റ്റ് ഫാനിലേക്ക് തീ പടർന്നാണ് അപകടം. രാവിലെ ഒന്‍പതേ കാലിനാണ് ക്യാന്‍റീനില്‍ തീപിടിച്ചത്. ജീവനക്കാർ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ എണ്ണയിൽ നിന്ന് എക്സ്ഹോസ്റ്റ് ഫാനിലേക്ക് തീ പടരുകയായിരുന്നു. ആശുപത്രിയുടെ അഗ്നി സുരക്ഷ ജീവനക്കാർ ഉടനടി മെയിൻ സ്വിച്ച് ഓഫാക്കി ആശുപത്രി കെട്ടിടത്തിലേക്ക് തീപടരാതിരിക്കാൻ വേണ്ട നടപടികളെടുത്തു.
രണ്ടുനിലയുള്ള ക്യാന്‍റീനിന്‍റെ താഴത്തെ നിലയില്‍ ആണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്കും തീപടരുകയായിരുന്നു. തീപിടത്തമുണ്ടായ സമയത്ത് ആളുകള്‍ ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സിന്‍റെയും മറ്റ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഉണ്ടാവാതിരുന്നത്. ക്യാന്റീനിലെ ഗ്യാസ് സിലിണ്ടറുകളില്‍ തീ പടരാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ട് ഫയര്‍ഫോഴ്‌സ് സംഘം സിലിണ്ടറുകള്‍ വേഗം മാറ്റിയിരുന്നു.
ആശുപത്രിയിലേക്ക് തീ പടർന്നില്ലെങ്കിലും കനത്ത പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തരാകുകയായിരുന്നു. പുക ശ്വസിച്ച് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതലായി അത്യാസന്ന വിഭാഗത്തിലുണ്ടായിരുന്ന 23 രോഗികളെ ഉൾപ്പടെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. 12 പേരെ ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി.
ക്യാന്‍റീനോട് ചേർന്നുള്ള ജനറേറ്ററിലേക്കും എസി എക്സ്ഹോസ്റ്റ് ഫാനിലേക്കും തീപടരാത്തതിനാൽ വൻ അപകടം ഒഴിവായി. ഒന്നര ലക്ഷത്തിന്‍റെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.












