ചതയദിന പരിപാടിയിൽ പങ്കെടുത്തില്ലെന്ന പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം നടുറോഡിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അടിയന്തരമായി നീക്കം ചെയ്തു. കെപിസിസി അധ്യക്ഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ആഭ്യന്തര ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന അനിലിന്റെ ന്യായീകരണങ്ങൾ പൂർണ്ണമായും തള്ളിയ നേതൃത്വം, ഒരു ഡിസിസി ഭാരവാഹി മുഖ്യമന്ത്രിയുടെ വഴി തടസ്സപ്പെടുത്തി വെല്ലുവിളി ഉയർത്തിയത് മാപ്പർഹിക്കാത്ത അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി. മുതിർന്ന നേതാക്കളോ സംഘടനയിലെ ഏതെങ്കിലും വിഭാഗങ്ങളോ അനിലിന്റെ ഈ വഴിവിട്ട പ്രതിഷേധത്തെ പിന്തുണച്ചില്ല. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും മുൻകാല പ്രവർത്തനങ്ങളുമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായതെന്നാണ് പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ശ്രീകാര്യം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ റിമാൻഡ് റിപ്പോർട്ടിൽ ചേന്തി അനിൽ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് വാഹനം തടഞ്ഞതെന്നും, കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ നേരിട്ട് ഭീഷണിപ്പെടുത്തുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.









