ഡല്‍ഹി: ഫെബ്രുവരിയില്‍ ഡേറ്റ പ്രോസസറിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന് എയർ ഇന്ത്യ വെളിപ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പറുകൾ എന്നിവ ഉള്‍പ്പെടെ 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ പോയതായും അവര്‍ വ്യക്തമാക്കി.
‘ഫെബ്രുവരിയില്‍ എയർ ഇന്ത്യയുടെ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ 2011 ഓഗസ്റ്റ് 26നും 2021 ഫെബ്രുവരി 3നും ഇടയില്‍ റജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് ചോര്‍ന്നത്. സംഭവത്തില്‍ ഏകദേശം 45,00,000 പേരുടെ ഡേറ്റ ചോര്‍ന്നു.’- എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു. പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ എന്നിവ ചോര്‍ന്നു.
ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സംഭരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനുമുള്ള പാസഞ്ചര്‍ സര്‍വീസ് സിസ്റ്റത്തിന്റെ ഡേറ്റ പ്രോസസറാണ് സിറ്റ. അതേസമയം പാസ്‌വേഡ് ഡേറ്റയെ ആക്രമണം ബാധിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
Discussion about this post