തിരുവനന്തപുരം: തീരദേശത്ത് നിന്നും ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം തിരുവനന്തപുരത്തേക്ക് പറന്നിറങ്ങി. ഇന്നലെ രാത്രി 10.25ന് ഷാർജയിൽ നിന്ന് തിരിച്ച എയർ അറേബ്യ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത് മലയാളി പെൺ പെരുമയോടെയാണ്. എയർ അറേബ്യ വിമാനം സഹപൈലറ്റായി വിമാനം നിയന്ത്രിച്ചത് തെക്കൻ തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള 23കാരിയായ ജെനി ജെറോം ആണ്. ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള പൈലറ്റ് ആകണമെന്ന് മോഹമാണ് ഇതിലൂടെ പൂവണിയുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടിയാണ് ജെനി നേടിയത്.
തിരുവനന്തപുരം കൊച്ചുതുറയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗവും അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സൂപ്രണ്ടുമായ ജെറോം ജോറിസിന്റെയും വീട്ടമ്മയായ ഷേർളിയുടെയും മകളാണ് ജെനി. വളർന്നതും പഠിച്ചതും അജ്മാനിലാണ്.
ചെറുപ്പം മുതലേ വിമാനം പറപ്പിക്കുന്നതിനെ പറ്റിയായിരുന്നു ജെനിയുടെ ചിന്തകളെല്ലാം. സ്വപ്നം എന്തെന്ന് ചോദിച്ചാൽ പൈലറ്റാകണം എന്ന് പറയും. വളർന്നപ്പോൾ പൈലറ്റ് സ്വപ്നവും കൂടെ വളർന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ, ജെനിയുടെ ആഗ്രഹമറിയാവുന്ന ചിലരൊക്കെ ചോദിച്ചു, പൈലറ്റാകണോ, വേറെ എന്തെങ്കിലും പഠിച്ചാൽ പോരേ…ആർക്കും നിരുത്സാഹപ്പെടുത്താൻ പറ്റാത്തത്ര ശക്തമായിരുന്നു അവളുടെ ആഗ്രഹം. കുടുംബവും കൂടെ നിന്നു. ഷാർജ ആൽഫ ഏവിയേഷൻ അക്കാഡമിയിലായിരുന്നു പഠനം. 18 മാസത്തെ കോഴ്സ് കൊവിഡ് കാരണം കുറച്ചു നീണ്ടു.
പരിശീലനത്തിനിടെ ഒരു അപകടവും സംഭവിച്ചിരുന്നു. ഫിലിപ്പൈൻസിൽ ട്രെയിംനിംഗ് നടക്കുമ്പോൾ എൻജിൻ തകരാറുമൂലം വിമാനം ഇടിച്ചിറക്കേണ്ടി വന്നു. ജെനിക്ക് കാര്യമായ പരിക്കേറ്റില്ല. ഭയന്നുപോയെങ്കിലും ആകാശയാത്രയോടുള്ള പ്രണയത്തിന് മുന്നിൽ അതൊന്നുമല്ലായിരുന്നു. ആഗ്രഹമുണ്ടെങ്കിൽ എന്തും നേടാമെന്നതിന്റെ ഉദാഹരണമാണ് ഈ പെൺകുട്ടി.
തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറന്നപ്പോൾ അത് കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടിയായി.
സോഷ്യൽ മീഡിയ മുഴുവൻ ഇപ്പൊ ജെനിക്ക് കൈയടിക്കുകയാണ്.
ഇത്തരം കര്‍മപഥത്തിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്നും ജെനി ജെറോമിന് ആശംസകള്‍ നേരുന്നുവെന്നും ശൈലജ ടീച്ചര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘കേരളത്തിലെ തീരദേശമേഖലയ്ക്ക് മറ്റൊരു ചരിത്രനേട്ടം കൂടി, ജെനി ജെറോമിന് അഭിനന്ദനങ്ങൾ’ ഷെയ്ൻ നിഗം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.












