ഡൽഹി: യാസ് ചുഴലിക്കാറ്റ് ബംഗാളിലും ഒഡിഷയിലും കനത്ത നാശനഷ്ടമാണ് വിതച്ചുകൊണ്ടിരിക്കുന്നത് . ബംഗാളില്‍ മൂന്നുപേര്‍ മരിച്ചു. മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നു. ഒരു കോടി ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചു.
രാവിലെ ഒന്‍പതു മണിയോടെ സൂപ്പര്‍ സൈക്ലോണായി യാസ് ഒഡിഷയിലെ ദംറ തുറമുഖത്തിനു സമീപത്തുകൂടി കരയില്‍ കയറി. പൂര്‍ണമായി കരതൊടാന്‍ നാലു മണിക്കൂർ സമയമെടുത്തു. തുടക്കത്തില്‍ മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞുവീശിയ യാസ് നിലവില്‍ ശക്തിയും വേഗതവും കുറഞ്ഞ് ചുഴലിക്കാറ്റായി റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണ്. നാളെ രാവിലെ ന്യൂനമര്‍ദമായി മാറും.
പൂര്‍ണമായി കരയിലെത്തിയ യാസ് ശക്തി കുറഞ്ഞ് ജാര്‍ഖണ്ഡിലേക്കു കടന്നു. ഒഡിഷയിലെ ദുര്‍ഗാപുര്‍, റൂർക്കേല വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. അടഞ്ഞു കിടക്കുന്ന ജര്‍സുഗുഡ വിരേന്ദ്രസായി, കെല്‍ക്കത്ത വിമാനത്താവളങ്ങള്‍ രാത്രി തുറക്കും. റെയില്‍വേ 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.
ബംഗാളിലാണു യാസ് ദുരിത പെയ്ത്ത് നടത്തിയത്. മൂന്നു ലക്ഷം വീടുകള്‍ പൂര്‍ണമായോ, ഭാഗികമായോ തകര്‍ന്നു. ഒരു കോടിയാളുകളെ ബാധിച്ചു. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയുടെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ദിഗ, ഈസ്റ്റ് മിഡ്നാപുര്‍, നന്ദിഗ്രാം എന്നീ ജില്ലകളില്‍ വന്‍ നാശമുണ്ടായതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
ഒഡിഷയിലെ തീരദേശ ജില്ലകളിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണെങ്കിലും ആള്‍നാശമുണ്ടായിട്ടില്ല. ബലാസോര്‍, ബദ്രക്, ജഗത് സിങ് പുര്‍ തുടങ്ങിയ ജില്ലകളെയാണ് യാസ് പിടിച്ചുകുലുക്കിയത്. ചുഴലിക്കാറ്റിന്റെ സ്വാധീന വലയത്തിലേക്കെത്തിയതോടെ ജാര്‍ഖണ്ഡിന്റെ താഴ്ന്ന ഭാഗങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയും കര, വ്യോമ, നാവിക സേനകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Discussion about this post