ഡൽഹി: പി എൻ ബി തട്ടിപ്പ് കേസിൽ നാടുവിട്ട മെഹുൽ ചോക്സിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ആന്റിഗ്വയിൽ നിന്നും കടന്നു കളയാൻ ശ്രമിച്ച് ഡൊമിനിക്കയിൽ പിടിയിലായതിന് ശേഷമുള്ള ചോക്സിയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
എന്നാൽ താൻ രക്ഷപ്പെടാൻ ശ്രമിച്ചതല്ലെന്നും തന്നെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നുമാണ് മെഹുൽ ചോക്സി വാദിക്കുന്നത്. ഇതിന് പിന്നിൽ ഇന്ത്യയിലെയും ആന്റിഗ്വയിലെയും ചില വ്യാപാരികളാണെന്നും ഇയാൾ ആരോപിക്കുന്നു. തട്ടിക്കൊണ്ട് പോയവർ തന്നെ മർദ്ദിച്ചുവെന്നും ചോക്സി പറയുന്നു.
ചോക്സിയുടേതായി പുറത്തു വന്ന പുതിയ ചിത്രങ്ങളിൽ അയാളുടെ ദേഹത്ത് പാടുകളുണ്ട്. ഇടതു കണ്ണ് ചുവന്ന് കലങ്ങി കിടക്കുകയാണ്. കൈകളിൽ കരിനീലിച്ച പാടുണ്ട്.
അതേസമയം മെഹുൽ ചോക്സിയെ അടുത്തയാഴ്ച ഇന്ത്യയിൽ എത്തിക്കുമെന്നാണ് സൂചന. ഇതിനായി ഇന്ത്യൻ വിമാനം ഡൊമിനിക്കയിൽ എത്തിയതായും റിപ്പോർട്ടുണ്ട്.
2017-ൽ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി അവിടെ പൗരത്വം സ്വീകരിച്ച് താമസിച്ചു വരികയായിരുന്നു. പതിനാലായിരം കോടിയുടെ പി എൻ ബി വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായി ഇന്ത്യയിൽ നിന്നും മുങ്ങി ആന്റിഗ്വയിൽ കഴിഞ്ഞു വരികയായിരുന്ന ചോക്സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രിയുമായി കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു.
വിവാദ വ്യവസായി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഇന്ത്യയിൽ നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post